Saturday, April 27, 2024
keralaNewspolitics

വിശദീകരണം തൃപ്തികരമല്ല: കോണ്‍ഗ്രസ് എംഎല്‍എയെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം : ബലാത്സംഗ കേസില്‍ എംഎല്‍എയുടെ വിശദീകരണം പൂര്‍ണ്ണമായും തൃപ്തികരമല്ലെന്ന് വിലയിരുത്തിയ കെപിസിസി
പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.          ജനപ്രതിനിധി എന്ന നിലയില്‍ പുലര്‍ത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് എല്‍ദോസ് പ്രതികരിച്ചു. ഉടന്‍ നിരപരാധിത്വം തെളിയിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. വിവാഹ വാഗ്ദാനം നല്‍കി എല്‍ദോസ് കുന്നപ്പിള്ളില്‍ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‌കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനി പരാതി നല്‍കിയത്. കേസ് തീര്‍പ്പാക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും യുവതി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. ബലാത്സംഗത്തിനും, തട്ടിക്കൊണ്ട് പോകലിനും പുറമെ വധശ്രമം ഉള്‍പ്പടെ അധിക കുറ്റങ്ങള്‍ ചുമത്തിയാണ് എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തത്.  കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ ഒളിവില്‍ പോയ എംഎല്‍എ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. കര്‍ശനമായ 11 ഉപാധികളോടെയാണ് എല്‍ദോസിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഫോണും പാസ്‌പോര്‍ട്ടും സറണ്ടര്‍ ചെയ്യണം. രാജ്യം വിടരുത്. 5 ലക്ഷം രൂപയോ തത്തുല്യമായ രണ്ട് ആള്‍ ജാമ്യമോ എടുക്കണം. സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനോ , ഇരയെ ഭീഷണിപ്പെടുത്താനോ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്. ഇതംഗീകരിച്ച എല്‍ദോസ് കുന്നപ്പിള്ളി ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. രാവിലെ ഹാജരായ എല്‍ദോസ് ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. പാസ്‌പോര്‍ട്ട് കോടതിയിലും ഹാജരാക്കി. എംഎല്‍എക്കൊപ്പം പ്രൈവറ്റ് അസിസ്റ്റന്റിനെയും ഡ്രൈവറെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു.