വിദ്യാര്‍ത്ഥിനിയുടെ മരണം കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് അടച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടെ ഹോസ്റ്റലുകള്‍ ഒഴിയണമെന്ന പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശത്തിനിടെ വീണ്ടും വിദ്യാര്‍ത്ഥികള്‍ . ഹോസ്റ്റല്‍ ഒഴിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചതോടെ പ്രതിഷേധം ശക്തമാകുകയാണ്. ഹോസ്റ്റലുകളിലും വിദ്യാര്‍ത്ഥി സമരം നടക്കുകയാണ്. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഇതോടെ കോളേജ് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഇന്നലെ വിദ്യാര്‍ത്ഥികളുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കണം എന്ന മാനേജ്‌മെന്റ് ആവശ്യം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചില്ല. ഇതോടെ ഇന്ന് വീണ്ടും വിദ്യാര്‍ത്ഥി പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിനിടയിലാണ് മാനേജ്‌മെന്റിന്റെ പുതിയ നീക്കം. ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡനും, ഫുഡ് ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. പൊലീസ് നടപടി വൈകുന്നതിലും വിദ്യാര്‍ത്ഥികള്‍ക്ക് അമര്‍ഷമുണ്ട്. കുഴഞ്ഞു വീണെന്ന് പറഞ്ഞാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് ദൃക്സാക്ഷി പ്രതികരിച്ചിരുന്നു. കോളജ് അധികൃതര്‍ ഡോക്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചു. ആശുപത്രിയില്‍ എത്തിച്ചും കുട്ടിയുടെ മുഖത്ത് സിസ്റ്റര്‍മാര്‍ തട്ടി നോക്കി. കൂടെയുണ്ടായിരുന്ന സ്ത്രീ കുട്ടിയെ എങ്ങെനെയെങ്കിലും രക്ഷിക്കണം എന്ന് പറഞ്ഞു. ആദ്യം പ്രഥമ ശുശ്രൂഷയാണ് നല്‍കിയത്. പിന്നീട്, സിസ്റ്റര്‍മാര്‍ റൂമിലൂടെ വേഗത്തില്‍ പോകുന്നതാണ് കണ്ടത്. പിന്നീട്, ഞങ്ങളെ ആ റൂമില്‍ നിന്നും പുറത്തേക്ക് ഇറക്കി. കുറച്ചു കഴിഞ്ഞ് കുട്ടി തൂങ്ങിമരിച്ചതെന്ന് സിസ്റ്റര്‍മാര്‍ പരസ്പരം ആംഗ്യം കാണിച്ചു. തുടര്‍ന്ന്, മൃതഹേഹം മോര്‍ച്ചറിയിലേക്ക് കൊണ്ട് പോയെന്ന് ദൃക്സാക്ഷി വ്യക്തമാക്കി. ശ്രദ്ധ സതീഷിന്റെ മരണത്തില്‍ മന്ത്രി ഡോ. ആര്‍ ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിഷയം അന്വേഷിച്ച് അടിയന്തിരമായി വിശദറിപ്പോര്‍ട്ടു നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി നിര്‍ദ്ദേശം നല്‍കി. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്കാണ് അന്വേഷണത്തിനുള്ള നിര്‍ദേശം ലഭിച്ചിരിക്കുന്നത്.സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹപാഠികള്‍ രംഗത്തുവന്നിരുന്നു. മൊബൈല്‍ ഫോണിന്റെ പേരില്‍ ശ്രദ്ധയെ വകുപ്പ് മേധാവി ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു. ഓഫീസില്‍ വച്ച് അതിര് വിട്ട് ശകാരിച്ചതായും സഹപാഠികള്‍ പറയുന്നു. പ്രശ്നം വഷളാക്കിയത് വകുപ്പ് മേധാവിയും ലാബിലെ ടീച്ചറുമാണെന്ന് അവര്‍ അറിയിച്ചു. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജിലേക്ക് എബിവിപി ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി സ്‌കൂളുകളിലും കോളജുകളിലും പ്രതിഷേധം സംഘടിപ്പിക്കും.