Tuesday, May 14, 2024
EntertainmentkeralaNews

വിജയ് ബാബു കേരളത്തിലെത്തിയ ശേഷം ആദ്യം പോയത് ക്ഷേത്രത്തിലേക്ക്.

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിന് പിന്നാലെ വിദേശത്തേക്ക് കടന്ന നിര്‍മാതാവ് വിജയ് ബാബു കേരളത്തിലെത്തിയ ശേഷം ആദ്യം പോയത് ക്ഷേത്രത്തിലേക്ക്. ആലുവയിലെ ദത്ത ആജ്ഞനേയ ക്ഷേത്രത്തിലാണ് വിജയ് ബാബു ദര്‍ശനം നടത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയെ പൂര്‍ണ വിശ്വാസമുണ്ടെന്നും വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം തെളിയും, കോടതിയില്‍ കേസ് നില്‍ക്കുന്നതിനാല്‍ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഒമ്പത് മണിയോടെയാണ് വിജയ് ബാബു സഞ്ചരിച്ച വിമാനം കൊച്ചിയില്‍ എത്തിയത്. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ ഒരു മാസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്. സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും എന്നാണ് വിവരം. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുണ്ട്. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. അറസ്റ്റില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്.

അറസ്റ്റ് ചെയ്യും എന്നുള്ളതിനാലാണ് ഇന്നലെ എത്താതിരുന്നതെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതിയെ നടന്‍ അറിയിച്ചിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. അവിടെ നിന്ന് ജോര്‍ജിയയിലേക്കും പോയിരുന്നു. പിന്നീട് വീണ്ടും ദുബായിലേക്ക് എത്തുകയും ചെയ്തു.