Wednesday, May 1, 2024
keralaNews

മെമ്മറി കാര്‍ഡ് രണ്ടു തവണ തുറന്നിട്ടുണ്ടെന്ന് കണ്ടെത്തി.

കൊച്ചി :നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ, കോടതിയില്‍ ഹാജരാക്കിയ മെമ്മറി കാര്‍ഡ് രണ്ടു തവണ തുറന്നിട്ടുണ്ടെന്നു കണ്ടെത്തിയതായി അന്വേഷണ സംഘം ഹൈക്കോടതിയില്‍. ഇതു സ്ഥിരീകരിക്കുന്ന തിരുവനന്തപുരം എഫ്എസ്എല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ടു സഹിതമുള്ള സത്യവാങ്മൂലം പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ കൈവശമുണ്ടെന്ന വാദവും ഇതില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. കേസ് അട്ടിമറിക്കപ്പെടുകയാന്നെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്റെ സത്യവാങ്മൂലം.

നിശ്ചിത മെമ്മറി കാര്‍ഡുകളും അനുബന്ധ ഫയലുകളും 2018 ജനുവരി 9നും ഡിസംബര്‍13നും ആക്‌സസ് ചെയ്തിട്ടുണ്ടെന്നാണ് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നതെന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. കേസില്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണത്തിനു കൂടുതല്‍ സമയം അനുവദിക്കണമെന്നും അതിജീവിതയുടെ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

അന്വേഷണ സംഘത്തിനും സര്‍ക്കാരിനും എതിരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് അതിജീവിത കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഒപ്പമാണെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഔദ്യോഗികമായി കോടതിയെ അറിയിക്കുകയാണ് ഇന്നു പ്രോസിക്യൂഷന്‍ ചെയ്തിരിക്കുന്നത്.