Friday, May 17, 2024
keralaNews

വികസനം എങ്ങിനെ വേണമെന്ന കാഴ്ചപാടിന്റെ ഭാഗമാണ് ലൈഫ് മിഷന്‍ പദ്ധതി:

ലൈഫ് പദ്ധതിയില്‍ രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണം അഭിമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാനതകളില്ലാത്ത പാര്‍പ്പിട വികസന പദ്ധതിയാണ് ലൈഫ്. എല്ലാവര്‍ക്കും അന്തസോടെ ജീവിക്കാനുളള അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതി വഴി രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച മിഷനുകളെല്ലാം വിജയമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ആര്‍ദ്രം പദ്ധതി വഴിയാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത്. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരെ കൈപിടിച്ചുയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പ്രത്യാശയോടെ സര്‍ക്കാരിനെ കാണുന്ന വലിയ ജനവിഭാഗമുണ്ട്. പാവപ്പെട്ടവര്‍ക്ക് കൈതാങ്ങായി നില്‍ക്കുമെന്ന നിശ്ചയദാര്‍ഢ്യമാണുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന് ഒരുപാട് പരിമിതികളുണ്ടെന്നും അതിനെ അതിജീവിച്ച് പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രത കുറയുന്നതിനാല്‍ കൊവിഡ് വലിയ തോതില്‍ ബാധിക്കുന്നുണ്ട്. കര്‍ശനമായ നടപടികളിലേക്ക് കടക്കാനാണ് ഉന്നതതലയോഗത്തിലെ തീരുമാനം. തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡുതല സമിതികള്‍ പുനരുജ്ജീവിപ്പിക്കണം. മാസ്‌ക് ധരിക്കുകയും ശാരീരിക അലകം പാലിക്കുകയും ചെയ്യണം. അസുഖമുളളവരുടെ വീടുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങില്‍ മുഖ്യമന്ത്രി നേരിട്ടെത്തി. 2,50, 547 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് ഇന്ന് നടത്തിയത്.