Wednesday, May 15, 2024
keralaNews

വാടകയ്ക്ക് വാഹനങ്ങള്‍ എടുത്തിട്ട് ഉടമയറിയാതെ വ്യാജ വില്‍പ്പന കരാറുണ്ടാക്കി വില്‍ക്കുകയും പണയം വെക്കുകയും ചെയ്യുന്ന കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍.

ആലപ്പുഴ: വാടകയ്ക്ക് വാഹനങ്ങള്‍ എടുത്തിട്ട് ഉടമയറിയാതെ വ്യാജ വില്‍പ്പന കരാറുണ്ടാക്കി വില്‍ക്കുകയും പണയം വെക്കുകയും ചെയ്യുന്ന കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. കായംകുളം വില്ലേജില്‍ ചേരാവളളി മുറിയില്‍ കളീയ്ക്കല്‍ പുത്തന്‍ വീട്ടില്‍ അബ്ദുള്‍ ഖാദര്‍ കുഞ്ഞിന്റെമകന്‍ അബ്ദുള്‍ റഷീദാണ് (38) അറസ്റ്റിലായത്.കീരിക്കാട് കണ്ണമ്പളളിഭാഗം വേലിയയ്യത്ത് വീട്ടില്‍ ഇല്ല്യാസ് കുഞ്ഞിന്റെ ടൊയോട്ടാ ക്വാളിസ് വാഹനം കുറച്ചു ദിവസത്തെ ആവശ്യത്തിനായി വാടകയ്ക്ക് എടുത്ത ശേഷം പുതിയകാവ് ചിറ്റുമൂലയിലുളള മറ്റൊരാള്‍ക്ക് പണയം വെച്ച് 1,35,000 രൂപ കരസ്ഥമാക്കിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ഈ കേസിലെ ഒന്നാം പ്രതിയായ വളളികുന്നത്ത് കായംകുളം എംഎസ്എം സ്‌കൂളിന് സമീപം പട്ടന്റയ്യത്ത് വീട്ടില്‍ മുഹമ്മദ് സഫിയാന്‍ ഒളിവിലാണ്.കായംകുളം ഹോബി തീയറ്ററിന് വടക്ക് വശത്ത് നിന്ന് രണ്ട് എയ്‌സ് വാഹനങ്ങള്‍ പണയത്തിനെടുത്ത് പത്തനാപുരത്തും, കരുനാഗപ്പളളിയിലുമായി പണയം വെച്ചതുമുള്‍പ്പെടെ നിരവധി പരാതികള്‍ ഇവര്‍ക്കെതിരെയുണ്ട്. ഉടമയറിയാതെ വ്യാജ വില്‍പ്പന കരാറുണ്ടാക്കിയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്.ഇത്തരത്തിലുളള സംഭവങ്ങള്‍ വ്യാപകമാകുന്നതായും സമാന രീതിയില്‍ കുറ്റകൃത്യം നടത്തുന്ന ഒരു റാക്കറ്റിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും കായംകുളം സിഐ മുഹമ്മദ് ഷാഫി അറിയിച്ചു. കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍, എസ് ഐ ആനന്ദ് കൃഷ്ണന്‍, എസ് ഐ നിയാസ്, എഎസ്‌ഐ. നവീന്‍കുമാര്‍, സിപിഒ. അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.