Wednesday, May 1, 2024
keralaNews

ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം: പ്രതിക്കെതിരെ ആരോപണങ്ങളുമായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബം.

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കെതിരെ ആരോപണങ്ങളുമായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബം. കൊല്ലപ്പെട്ട ഗായത്രിയുടെ കുടുംബം ആണ് കൊല നടത്തിയ പ്രവീണിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്.പ്രവീണ്‍ ഭീഷണിപ്പെടുത്തിയെന്ന് ഗായത്രിയുടെ അമ്മ സുജാത പറയുന്നു. കൊലപാതകം നടന്ന ദിവസം ഗായത്രിയെ വിളിച്ചപ്പോള്‍ ഫോണെടുത്തത്ത് പ്രവീണ്‍ ആണ്. ഗായത്രിക്ക് ഫോണ്‍ കൈമാറാന്‍ പറഞ്ഞപ്പോള്‍ മോശമായി സംസാരിച്ചു. മകളെ കാണാനില്ലെന്ന് കാട്ടി കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കാര്യമായി അന്വേഷിച്ചില്ല.മകളെ ശല്യം ചെയ്യരുതെന്ന് പ്രവീണിനോട് പല തവണ പറഞ്ഞെങ്കിലും കേട്ടില്ല. വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് പറഞ്ഞ് പ്രവീണ്‍ തെറ്റിദ്ധരിപ്പിച്ചെന്നും ഗായത്രിയുടെ അമ്മ പറഞ്ഞു.

തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പ്രവീണിന്റെ മൊഴി ഇന്നലെ പുറത്ത് വന്നിരുന്നു. നഗരത്തിലെ പള്ളിയില്‍ വച്ച് താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കെത്താനുണ്ടായ പ്രകോപനമെന്ന് പ്രവീണ്‍ പറഞ്ഞു. ഗായത്രിയെ കൊലപ്പെടുത്താന്‍ പ്രവീണ്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഒരുമിച്ച് മരിക്കാമെന്ന് ഗായത്രിയെ പ്രവീണ്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാല്‍ ഗായത്രിയെ കഴുത്തില്‍ കുരുക്കിട്ട ശേഷം മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. നിലവില്‍ വിവാഹിതനായ പ്രവീണ്‍ ഗായത്രിയുമായുള്ള ബന്ധം രഹസ്യമായി തുടരാനാണ് ആഗ്രഹിച്ചത്. നിലവിലുള്ള വിവാഹബന്ധം അവസാനിപ്പിച്ച ശേഷം ഗായത്രിയെ വിവാഹം കഴിക്കാമെന്നു പ്രവീണ്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതിന് തയ്യാറായിരുന്നില്ല.ഇതോടെ അസ്വസ്ഥയായ ഗായത്രിയുടെ സമാധാനത്തിനായി 2021 ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തെ ഒരു പളളിയില്‍ വച്ച് താലികെട്ടിയത്. ഈ ചിത്രങ്ങള്‍ ഇരുവരും രഹസ്യമായി സൂക്ഷിച്ചു.പ്രവീണിന്റെ രഹസ്യബന്ധമറിഞ്ഞ ഭാര്യ പരാതിപ്പെട്ടതോടെ ജ്വല്ലറി ജീവനക്കാരനായ ഇയാളെ സ്ഥാപനം തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറ്റി. തമിഴ്‌നാട്ടിലേക്ക് പോകുന്ന പ്രവീണിനൊപ്പം താനുമുണ്ടെന്ന് ഗായത്രി നിര്‍ബന്ധം പിടിച്ചു.

എന്നാല്‍ നിഷേധിച്ചിട്ടും വാശി പിടിച്ച ഗായത്രിയെ പറഞ്ഞ് മനസ്സിലാക്കാന്‍ വേണ്ടിയാണ് തമ്പാനൂരില്‍ മുറിയെടുത്തതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പക്ഷേ ഇവിടെയെത്തിയ ഗായത്രി പ്രവീണുമായി വഴക്കുണ്ടാക്കുകയും ഇയാള്‍ തന്നെ ചതിക്കുകയാണെന്ന് മനസ്സിലാക്കി അപ്പോള്‍ തന്നെ രഹസ്യമാക്കി വച്ചിരുന്ന വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായി ഗായത്രിയെ കൊല്ലുകായിരുന്നുവെന്നാണ് പ്രവീണ്‍ പൊലീസിനോട് പറഞ്ഞത്.ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ചാണ് പ്രവീണ്‍ ഗായത്രിയെ കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പായതോടെ ഉടന്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഗായത്രിയുടെ ഫോണുമായാണ് പ്രതി കടന്നു കളഞ്ഞത്. ഈ ഫോണില്‍ നിന്ന് ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച് കൊലപാതക വിവരം പ്രവീണ്‍ തന്നെയാണ് പറഞ്ഞതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.