Thursday, May 16, 2024
keralaNewspolitics

ലക്ഷദ്വീപില്‍ ഗാന്ധി ജയന്തി, സമാധി ദിവസങ്ങളില്‍ പുഷ്പാര്‍ച്ചന നടത്താന്‍ കഴിയില്ല

ലക്ഷദ്വീപില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാതിരുന്നത് മതപരമായ എതിര്‍പ്പുകളെ തുടര്‍ന്നെന്ന് ശില്‍പിയും സംവിധായകനുമായ കരിവള്ളൂര്‍ ജനാര്‍ദ്ദനന്‍. 11 വര്‍ഷം മുമ്പാണ് ദ്വീപിലേക്കായി അന്നത്തെ അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദ്ദേശ പ്രകാരം കരിവള്ളൂര്‍ ഗാന്ധി പ്രതിമ നിര്‍മിച്ചത്. പ്രതിമ ലക്ഷദ്വീപിലെത്തിച്ചപ്പോള്‍ മതപരമായ എതിര്‍പ്പുകളുണ്ടെന്ന് കാണിച്ച് ഇപ്പോള്‍ സ്ഥാപിക്കേണ്ടെന്ന് അറിയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചാല്‍ ഗാന്ധി ജയന്തി, സമാധി ദിവസങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തേണ്ടതായി ഉണ്ട്. ഇത് തങ്ങളുടെ ആരാധനാ സമ്പ്രദായത്തെ എതിരാണെന്ന് ഒരുവിഭാഗം അറിയിച്ചതിനെ തുടര്‍ന്നാണ് ഗാന്ധി പ്രതിമ സ്ഥാപിക്കാത്തത്. ശില്‍പ്പവുമായി ലക്ഷദ്വീപിലെത്തിയ തന്നോട് ശില്‍പ്പം ഇപ്പോള്‍ സ്ഥാപിക്കുന്നില്ലെന്ന് കളക്ടര്‍ നിര്‍ദ്ദേശം പുറത്തിറക്കിയതായി അറിയിക്കുകയായിരുന്നു.
2003 മുതല്‍ സ്‌കൂളുകളിലും മറ്റുമായി കരിവള്ളൂര്‍ ഗാന്ധി പ്രതിമ ചെയ്ത് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതോടെ അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദ്ദേശ പ്രകാരം കളക്ടറാണ് ഗാന്ധി പ്രതിമ ചെയ്ത് നല്‍കാന്‍ ആവശ്യപ്പെട്ടത്. അതേസമയം തന്റെ പ്രതിമ സ്ഥാപിച്ചില്ലെങ്കിലും ദ്വീപ് നിവാസികള്‍ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും കരിവള്ളൂര്‍ കൂട്ടിച്ചേര്‍ത്തു.