Monday, April 29, 2024
keralaNews

റാന്നി താലൂക്കില്‍ കനത്ത മഴ :500 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു ;ഇവിടേക്ക് ദേശീയ ദുരന്തനിവാരണ സേന പുറപ്പെട്ടു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴയും കടല്‍ക്ഷോഭവും.റാന്നി താലൂക്കില്‍ കനത്ത മഴയില്‍ 500 കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് വിവരം. ഇവിടേക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം പുറപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. അരയാണിലിമണ്‍, കുറുമ്പന്‍മൂഴി കോസ് വേകളിലും പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതായും റിപ്പോര്‍ട്ട്.കാസര്‍കോട്, വയനാട്, മലപ്പുറം ജില്ലകളിലൊഴികെയാണ് കനത്ത മഴ ലഭിച്ചത്. ചൊവ്വാഴ്ച ആരംഭിച്ച മഴ തിരുവനന്തപുരത്തും കോട്ടയത്തും ഇപ്പോഴും തുടരുകയാണ്.

തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുണ്ട്.ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്. വടക്കു പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘യാസ്’ അതിശക്ത ചുഴലിക്കാറ്റ് തീരംതൊട്ടതും കാലവര്‍ഷത്തിന് അനുകൂലമായ സാഹചര്യവുമാണ് കനത്ത മഴക്ക് കാരണമായത്.