Thursday, May 2, 2024
keralaNews

റജിസ്ട്രേഷന്‍ ഇടപാടുകള്‍ക്ക് 2% അധിക നികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

റജിസ്ട്രേഷന്‍ ഇടപാടുകള്‍ക്ക് 2% അധിക നികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.ഒരു ലക്ഷം രൂപയിലേറെ വിലയുള്ള ഭൂമി, കെട്ടിട ഇടപാടുകള്‍ക്കാണ് അധിക നികുതി ഈടാക്കുക.സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാര്‍ശയനുസരിച്ചാണു സര്‍ക്കാറിന്റെ ഈ നീക്കം.

നിലവില്‍ ഭൂമി ഇടപാടുകള്‍ക്ക് 8% സ്റ്റാംപ് ഡ്യൂട്ടിയും 2% റജിസ്ട്രേഷന്‍ ഫീസുമാണ് ഈടാക്കുന്നത്. പുതിയ നികുതി കൂടി വരുന്നതോടെ റജിസ്ട്രേഷന്‍ ചെലവ് ഭൂമി/കെട്ടിട ന്യായവിലയുടെ 12% ആയി ഉയരും. ധനകാര്യ കമ്മിഷന്റെ ശുപാര്‍ശയനുസരിച്ചാണു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇക്കുറി ബജറ്റില്‍ ഫണ്ട് വകയിരുത്തിയത്. അതിനാല്‍, ബജറ്റ് പ്രാബല്യത്തിലാകുന്ന അടുത്ത സാമ്ബത്തിക വര്‍ഷാരംഭമായ ഏപ്രില്‍ 1 മുതല്‍ 2% നികുതി ചുമത്താനാണു സാധ്യത.

25,000 രൂപയോ അതില്‍ കൂടുതലോ വിലയുള്ള ഭൂമിയുടെയോ കെട്ടിടങ്ങളുടെയോ റജിസ്ട്രേഷനു വിലയുടെ ഒരു ശതമാനം നികുതിയായി ശേഖരിച്ചു ജില്ലാ പഞ്ചായത്തുകള്‍ക്കു കൈമാറാമെന്നായിരുന്നു മുന്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് അധ്യക്ഷനായ കമ്മിഷന്റെ ശുപാര്‍ശ.എന്നാല്‍, ഇത് ഒരു ലക്ഷം രൂപയിലേറെയുള്ള ഇടപാടുകള്‍ക്ക് 2% എന്ന തരത്തില്‍ മാറ്റം വരുത്തുന്നുവെന്നും ഈ തുക റജിസ്ട്രേഷന്‍ വകുപ്പ് പിരിച്ചെടുത്ത് അതതു ജില്ലാ പഞ്ചായത്തുകള്‍ക്കു കൈമാറണമെന്നും മന്ത്രി ടി.എം.തോമസ് ഐസക് നിയമസഭയില്‍ സമര്‍പ്പിച്ച നടപടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

അതേസമയം വസ്തു നികുതി, സേവന നികുതി എന്നിവ 2 വര്‍ഷത്തിലൊരിക്കല്‍ പരിഷ്‌കരിക്കാനും കെട്ടിട നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.