Saturday, May 11, 2024
keralaNews

രൂപ കവര്‍ന്ന കേസില്‍ രണ്ട് അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

കൊച്ചി: റോഡില്‍ നിന്നും കിട്ടിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ട് അതിഥി                          തൊഴിലാളികള്‍ അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റോണിമിയ (20), അസം തേസ്പൂര്‍ സ്വദേശി അബ്ദുള്‍ കലാം (24) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം സ്വദേശി മാത്യുവിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് സംഘം അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മാത്യുവിന് പള്ളിക്കര ഭാഗത്ത് വച്ച് ഫോണ്‍ നഷ്ടപ്പെട്ടത്. രാത്രി വീട്ടിലെത്തിയപ്പോഴാണ് ഫോണ്‍ നഷ്ടപ്പെട്ട കാര്യം അറിയുന്നത്. പിറ്റേന്ന് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട കാര്യം മനസിലാക്കിയ മാത്യു ഉടന്‍ പൊലീസില്‍ പരാതി

നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ ബംഗാള്‍ സ്വദേശിയായ റോണിമിയയുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് കണ്ടെത്താനായി. പെരിങ്ങാലയിലെ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അബ്ദുള്‍ കലാമിനെ കുറിച്ച് വിവരം ലഭിച്ചത്.
ഫോണ്‍ ലഭിച്ചത് അബ്ദുള്‍ കലാമിനായിരുന്നു. പളളിക്കര മീന്‍ മാര്‍ക്കറ്റിലെ തൊഴിലാളിയായ ഇയാള്‍ മൊബൈല്‍ ഫോണിലെ പാസ്വേഡ് കണ്ടുപിടിച്ച് അക്കൗണ്ടിലെ പണം റോണിമിയയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ഈ പണത്തില്‍ നിന്ന് കലാം എഴുപതിനായിരം രൂപയുടെ ഐഫോണും വസ്ത്രങ്ങളും വാങ്ങി.   ബക്കി തുക റോണിമിയയുടെ അക്കൗണ്ടില്‍ തന്നെ ഉണ്ടായിരുന്നു. പണം എടുത്ത ശേഷം കളഞ്ഞു കിട്ടിയ ഫോണ്‍ ഉപേക്ഷിച്ചു. പരിശോധനയില്‍ പൊലീസ് ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇവര്‍ പൊലീസ് പിടിയിലാകുന്നത്.