Thursday, May 2, 2024
keralaNewspolitics

രാജ്യസഭാ തെരഞ്ഞെടുപ്പ്: സീറ്റുകള്‍ സിപിഎമ്മിനും സിപിഐയ്ക്കും

തിരുവനന്തപുരം:രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയസാധ്യതയുള്ള രണ്ട് സീറ്റുകളില്‍ സിപിഎമ്മിനും സിപിഐയ്ക്കും നല്‍കും. ഇന്ന് എകെജി സെന്ററില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് രാജ്യസഭാ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായത്. ഒഴിവ് വരുന്ന രണ്ട് സീറ്റുകളില്‍ ഒന്നിന് ജെഡിഎസും, എന്‍സിപിയും, എല്‍ജെഡിയും യോഗത്തില്‍ അവകാശവാദം ഉന്നയിച്ചു. എന്നാല്‍ ദേശീയ സാഹചര്യം കണക്കിലെടുത്ത് സീറ്റ് സിപിഐക്ക് നല്‍കാമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുകയായിരുന്നു. കൂടുതല്‍ എതിര്‍പ്പുകളില്ലാതെ ഈ നിലപാട് എല്‍ഡിഎഫ് യോഗം അംഗീകരിച്ചു.ഐക്യകണ്‌ഠേനയാണ് രാജ്യസഭാ സീറ്റിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു.            തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്ലാ ഘടകകക്ഷികളും അഭിപ്രായം അറിയിച്ചുവെന്നും കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐക്ക് ലഭിച്ച രാജ്യസഭാ സീറ്റില്‍ ഇന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും എന്നാണ് സൂചന. സിപിഎമ്മിന്റെ സ്ഥാനാത്ഥിയേയും വൈകാതെ പ്രഖ്യാപിക്കും.