Thursday, May 16, 2024
keralaNewsObituary

മോഡലുകളുടെ അപകട മരണം; കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: മോഡലുകളുടെ അപകടമരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.                      നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, സൈജു തങ്കച്ചന്‍, മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ചിരുന്ന അബ്ദുറഹ്‌മാന്‍ എന്നിവരടക്കം എട്ടുപേരാണ് കേസിലെ പ്രതികള്‍. തെളിവ് നശിപ്പിച്ചതിന് നമ്പര്‍ 18 ഹോട്ടലിലെ ജീവനക്കാരാണ് കേസിലെ മറ്റ് പ്രതികള്‍. റോയ് വയലാട്ടിനെതിരെയും ഇതേ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതികളില്‍ ഒരാളായ സൈജു, അമിത വേഗതയില്‍ ഇവരുടെ വാഹനത്തെ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മോഡലുകളുടെ വാഹനമോടിച്ച അബ്ദുറഹ്‌മാന്‍ മദ്യലഹരിയിലായിരുന്നു എന്നതും അപകടത്തിനിടയാക്കി.
സൈജു തെറ്റായ ഉദ്ദേശത്തോടെയാണ് മോഡലുകളെ പിന്തുടര്‍ന്നതെന്നും, നമ്പര്‍ 18 ഹോട്ടലില്‍ നിന്നും മടങ്ങുന്നതിന് മുന്‍പ് റോയ് വയലാട്ട് മോഡലുകളോട് അവിടെ താമസിക്കാന്‍ ആവശ്യപ്പെട്ടത് ദുരുദ്ദേശ്യത്തോടെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.                                             
2021 നവംബര്‍ ഒന്നിനാണ് മോഡലുകള്‍ കൊച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണറപ്പായ അഞ്ജന ഷാജന്‍, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അബ്ദുറഹ്‌മാനാണ് അപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടത്. ഇയാള്‍ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്നും, അമിത വേഗതയാണ് അപകടകാരണമെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നിന്നും മടങ്ങവേയാണ് അപകടമുണ്ടായതെന്നും, മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഡലുകളുടെ മരണത്തില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും, സൈജു തങ്കച്ചനും പങ്കുണ്ടെന്ന് കണ്ടെത്തിയത്.