Friday, May 17, 2024
indiaNews

യുവാവ് ഭാര്യയുടെ കയ്യില്‍നിന്നും കുഞ്ഞിനെ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു കൊലപ്പെടുത്തി

ഹൈദരാബാദ് : ഭര്‍ത്താവ്  ഭാര്യയോടുള്ള സംശയം നിമിത്തം പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞു കൊലപ്പെടുത്തി.തെലങ്കാനയിലെ മാഞ്ചേരിയല്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ നരേഷ് എന്ന യുവാവാണ് ഭാര്യയുടെ കയ്യില്‍നിന്നും കുഞ്ഞിനെ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ ഇഷ്ടിക നിര്‍മാണ യൂണിറ്റിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ ഇഷ്ടിക നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ഇരുപത്തഞ്ചുകാരനായ നരേഷ്. 2020ലാണ് വീടിനു സമീപത്തു തന്നെയുള്ള ജ്യോതി എന്ന യുവതിയെ ഇയാള്‍ വിവാഹം ചെയ്തത്. അതിനുശേഷം ഇരുവരും ഒന്നിച്ചാണ് ഇഷ്ടിക നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്തിരുന്നത്.

നരേഷും ജ്യോതിയും മദ്യത്തിന് അടിമകളായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം നടക്കുമ്പോഴും ഇരുവരും മദ്യപിച്ചിരുന്നു. ‘ഭാര്യയുടെ വിശ്വാസ്യതയെ സംശയിച്ചിരുന്ന നരേഷ് മാസങ്ങളായി ഇതിന്റെ പേരില്‍ ഇവരെ മര്‍ദ്ദിച്ചിരുന്നു. മദ്യപിച്ചെത്തി സ്ഥിരമായി വഴക്കുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നതിനാല്‍ അയല്‍വീടുകളിലും ബന്ധുവീടുകളിലും യുവതി രാത്രി രക്ഷതേടി പോകന്നത് പതിവായിരുന്നു’ രാമകൃഷ്ണപുര്‍ എസ്‌ഐ ജി.സുധാകര്‍ വ്യക്തമാക്കി.

ഞായറാഴ്ച രാത്രിയും നരേഷ് മദ്യപിച്ചാണ് വീട്ടിലെത്തിയത്. ഈ സമയം ജ്യോതിയും മദ്യപിച്ച നിലയിലായിരുന്നു. പതിവുപോലെ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും നരേഷ് ജ്യോതിയെയെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെ രക്ഷതേടി ജ്യോതി കുഞ്ഞിനെയുമെടുത്ത് വീടിനു പുറത്തിറങ്ങി.ഭാര്യ വീടുവിട്ടിറങ്ങുന്നത് കണ്ടതോടെ നരേഷ് കൂടുതല്‍ അക്രമകാരിയായി. അയാള്‍ ഭാര്യയെ തടയുകയും കുഞ്ഞിനെ പിടിച്ചുവാങ്ങുകയും ചെയ്തു. തുടര്‍ന്ന് കുഞ്ഞിനെ നിലത്തേക്ക് വലിച്ചെറിഞ്ഞു. യുവതി കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ചെങ്കിലും നരേഷ് ഭാര്യയെ തൊഴിച്ചുവീഴ്ത്തി. അവര്‍ കുഞ്ഞിനെയുമെടുത്ത് എഴുന്നേറ്റെങ്കിലും വീണ്ടും പിടിച്ചുവാങ്ങി യുവാവ് നിലത്തെറിഞ്ഞു’ എസ്‌ഐ വിശദീകരിച്ചു.നരേഷ് ജ്യോതിയെ മര്‍ദ്ദിക്കുമ്പോള്‍ ഇഷ്ടിക നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയായ സ്ത്രീ തടയാന്‍ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, അവരെയും നരേഷ് തള്ളിവീഴ്ത്തി. ഇഷ്ടിക നിര്‍മാണ യൂണിറ്റിലെ രണ്ട് തൊഴിലാളികളാണ് സംഭവത്തെക്കുറിച്ച് ഞങ്ങളെ അറിയിച്ചത്. അവര്‍ തന്നെയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ യുവതിയെ സഹായിച്ചതും. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.’ എസ്‌ഐ പറഞ്ഞു. നരേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും എസ്‌ഐ അറിയിച്ചു.