Monday, April 29, 2024
indiaNewsworld

യുക്രെയ്നിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

ലക്നൗ: യുക്രെയ്നിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രെയ്നില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കുന്ന യാത്രയില്‍ ഒരു കല്ല് പോലും വീഴാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ റോബര്‍ട്ട്സ്ഗഞ്ചില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.’വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരുടെ ഒറ്റക്കെട്ടായ ശക്തിയുടെ ഫലമായാണ് യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നത്. ഓപ്പറേഷന്‍ ഗംഗയിലൂടെ അനേകം ഇന്ത്യക്കാരാണ് ഇതുവരെ യുക്രെയ്നില്‍ നിന്നും തിരികെ രാജ്യത്തെത്തിയത്. രക്ഷാദൗത്യത്തിന്റെ ഭാഗമായി നാല് കേന്ദ്രമന്ത്രിമാരെ അവിടേയ്ക്ക് അയച്ചിട്ടുണ്ട്’ പ്രധാനമന്ത്രി പറഞ്ഞു.യുദ്ധം കലുഷിതമായ യുക്രെയ്നില്‍ കുടുങ്ങിയ ഇരുപതിനായിരത്തോളം ഇന്ത്യക്കാരെയും സുരക്ഷിതമായി അവിടെ നിന്നും ഒഴിപ്പിച്ചു. അവരില്‍ നാലായിരത്തോളം ആളുകളെ ഫെബ്രുവരി 24ന് മുന്‍പ് ഇന്ത്യയില്‍ തിരികെ എത്തിച്ചു. ഇന്നലെ ഏകദേശം രണ്ടായിരത്തിലധികം ആളുകളെ രാജ്യത്തേയ്ക്ക് തിരികെ എത്തിച്ചു. ഇനിയും തിരികെ എത്താനുള്ള ആളുകളെ സുരക്ഷിതമായി തിരികെ എത്തിക്കുകയും ചെയ്യും അവരുടെ സുരക്ഷിതമായ യാത്രയില്‍ ഒരു കല്ല് പോലും വീഴാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പോളണ്ട് പ്രസിഡന്റുമായും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റുമായും രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആശയവിനിമയം നടത്തിയിരുന്നു. യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ എന്ത് വിലകൊടുത്തും തിരികെ എത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള രക്ഷാദൗത്യം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട കേന്ദ്രമന്ത്രിമാര്‍ യുക്രെയ്ന്‍ അതിര്‍ത്തിരാജ്യങ്ങളിലെത്തിയതോടെ നടപടികള്‍ വേഗത്തിലാക്കി കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറന്നു തുടങ്ങി. വ്യോമസേന കൂടി പങ്കാളിയാകുന്നതോടെ ഇരട്ടി ഊര്‍ജ്ജമാകും ഓപ്പറേഷന്‍ ഗംഗയ്ക്ക് ലഭിക്കുക.