Thursday, April 25, 2024
keralaNews

കേരളത്തിലെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിലേക്ക്…

കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി ധനമന്ത്രാലയം. 2021 ഏപ്രില്‍ ഒന്ന് മുതല്‍ സഹകരണ മേഖലയെ പൂര്‍ണമായും റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലാക്കുന്നത് സംബന്ധിച്ചാണ് നിയമം.ഈ നിയമം കേരള ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എന്നിവയ്ക്ക് കൂടി ബാധകമാക്കും. ഇതിനായി റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം കൂടി ലഭിക്കേണ്ടതുണ്ട്. നിയമം നടപ്പായാല്‍ പ്രസ്തുത ബാങ്ക് ഭരണ സമിതികളുടെ കാലയളവില്‍ മാറ്റം വരും. ഭരണ സമിതി, ബാങ്കിന്റെ ചെയര്‍മാന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനും ആര്‍ബിഐയ്ക്ക് കഴിയും.

സഹകരണ ബാങ്കിന്റെ ഓഹരി കൈമാറ്റം ചെയ്യാനും പുതിയ നിയമ ഭേദഗതി റിസര്‍വ് ബാങ്കിന് അനുവാദം നല്‍കുന്നു.കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരെ സര്‍വകക്ഷി യോഗം വിളിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ സഹകരണ മേഖലയെ ഗുരുതരമായ രീതിയില്‍ ബാധിക്കുന്ന തരത്തിലാണ് പുതിയ നിയമ ഭേദഗതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വകക്ഷി യോഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും സഹകരണ മന്ത്രി പറഞ്ഞു.
കേരള ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ നവംബറില്‍ തെരഞ്ഞെടുത്തിരുന്നു. നിയമം പ്രാബല്യത്തില്‍ വരാതിരുന്നതിനാല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ഈ തെരഞ്ഞെടുപ്പിന് ബാധകമായിരുന്നില്ല. പുതിയ നിയമപ്രകാരം കേരള ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്,ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്നിവയുടെ ഘടനയില്‍ അഴിച്ചുപണി വേണ്ടിവരും.