Saturday, May 18, 2024
keralaNews

മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോള്‍ ‘മരിച്ചയാള്‍’ ജീവനോടെ, മെഡി. കോളജിന് വീഴ്ച

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്‍ വീണ്ടും ഗുരുതര വീഴ്ച. ജീവിച്ചിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആശുപത്രി അധികൃതര്‍. ഇന്നലെ രാത്രിയാണ് ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കള്‍ക്ക് മെഡിക്കല്‍ കോളേജില്‍ നിന്ന് അറിയിപ്പ് ലഭിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കായംകുളം പള്ളിക്കല്‍ സ്വദേശി രമണന്‍ മരിച്ചതായാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരം പ്രകാരം വീട്ടുകാര്‍ കൊവിഡ് മാനദണ്ഡം പ്രകാരം സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി. അധികൃതരുടെ നിര്‍ദ്ദേശാനുസരണം ബന്ധുക്കള്‍ ആംബുലന്‍സുമായി ആശുപതിയിലെത്തി.മൃതദേഹം കണ്ടെത്താനായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് രമണന്‍ ജീവിച്ചിരിപ്പുണ്ടെന്നും വെന്റിലേറ്ററില്‍ തുടരുകയാണെന്നും മനസ്സിലായത്. മരണ വിവരം ആശുപത്രിയില്‍ നിന്നും അറിയിച്ചത് അനുസരിച്ച് ബന്ധുക്കളും നാട്ടുകാരുമെത്തുകയും ആദരാഞ്ജലി പോസ്റ്റട അടക്കം അടിക്കുകയും ചെയ്തിരുന്നു. ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയ്ക്ക് എതിരെ ബന്ധുക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാവുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. ഗുരുതരമായ വിഷയമാണെന്നും പരിശോധിച്ച് നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. മുമ്പ് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കിയത് സംബന്ധിച്ചുള്ള അന്വേഷണവും നടക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആവര്‍ത്തിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.