Friday, May 3, 2024
keralaNews

മുന്‍ മിസ് കേരള ആന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ മരിച്ച കേസ്; ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിന് ഹോട്ടല്‍ ഉടമയടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു

കൊച്ചി: കൊച്ചിയില്‍ കാറപകടത്തില്‍ മുന്‍ മിസ് കേരള ആന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ച കേസില്‍ നിര്‍ണ്ണായകമായ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിന് ഹോട്ടല്‍ ഉടമയടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു. ഹോട്ടല്‍ 18 ഉടമ റോയി വയലാട്ടിനെയും അഞ്ച് ഹോട്ടല്‍ ജീവനക്കാരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ ഒന്നിനായിരുന്നു അപകടം.അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകരുകയും അന്‍സി കബീറും, അഞ്ജന ഷാജനും, പിന്നീട് അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ആഷിക് മരിക്കുകയുമായിരുന്നു.
അന്‍സിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ റോയിയുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ നശിപ്പിച്ചെന്ന വിവരം ദുരൂഹത ഇരട്ടിപ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. മകളും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടര്‍ന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്. അപകടത്തെക്കുറിച്ചുള്ള ദുരൂഹത മാറാന്‍ വിപലുമായ അന്വേഷണം ആവശ്യമാണെന്ന് അന്‍സി കബീറിന്റെ ബന്ധു നിസാം പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന രണ്ട് ഡിവി ആറുകളില്‍ ഒന്ന് ഇന്നലെ റോയി ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു. അപകടമുണ്ടായ നവംബര്‍ ഒന്നിന് ഹോട്ടലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ പാലാരിവട്ടം സ്റ്റേഷനില്‍ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. അപകടമുണ്ടായതിന് പിന്നാലെ റോയി ഹോട്ടലില്‍ എത്തി ഡിവിആര്‍ കൊണ്ടുപോയെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയിരുന്നു.യഥാര്‍ത്ഥ ഡിവിആര്‍ നല്‍കിയില്ലെങ്കില്‍ റോയിക്ക് എതിരെ തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസില്‍ വൈറ്റിലയ്ക്ക് അടുത്തായിരുന്നു അപകടം. ഫോര്‍ട്ട് കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അന്‍സിയും അഞ്ജനയും സഞ്ചരിച്ച കാര്‍ മുന്നില്‍ പോകുകയായിരുന്ന ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു.