Friday, May 17, 2024
keralaNews

മാവേലിക്കരയില്‍ നാല് വയസുകാരിയെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച അച്ഛന്‍ മഹേഷിന്റെ നിലയില്‍ പുരോഗതി.

ആലപ്പുഴ മാവേലിക്കര പുന്നമ്മൂട്ടില്‍ നാല് വയസുകാരിയെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയില്‍ കഴിയുന്ന അച്ഛന്‍ മഹേഷിന്റെ നിലയില്‍ പുരോഗതി. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഐസിയുവിലുള്ള മഹേഷ് ഇപ്പോള്‍ സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലില്‍ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകള്‍ ശരിയാക്കാനായി ജയില്‍ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പര്‍ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെന്ന 4 വയസുകാരിയാണ് അച്ഛന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സുനന്ദയെയും മഹേഷ് വെട്ടിയെങ്കിലും ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്ന ശ്രീമഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീമഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ കീഴ്‌പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതി മകളെ കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്നാണ് പൊലീസ് പറയുന്നത്. പുനര്‍ വിവാഹം നടക്കാത്തതില്‍ ശ്രീമഹേഷ് നിരാശനായിരുന്നുവെന്നും എന്നാല്‍ സ്വന്തം മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് വിശദമാക്കി. മകന്റെ ആക്രമണത്തില്‍ പരിക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തിട്ടുണ്ട്.