Thursday, May 16, 2024
keralaNews

മാവിന്‍തൈ നടാന്‍ ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കൃത്യത്തിലേക്കു നയിച്ചു.

തൃശൂര്‍ :ഇഞ്ചക്കുണ്ട് കുടുംബകലഹത്തെ തുടര്‍ന്നു മാതാപിതാക്കളെ മകന്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. മറ്റത്തൂര്‍ ഇഞ്ചക്കുണ്ട് കുണ്ടില്‍ സുബ്രന്‍ (കുട്ടന്‍68), ഭാര്യ ചന്ദ്രിക (62) എന്നിവരാണു കൊല്ലപ്പെട്ടത്. ക്രൂരകൃത്യത്തിനു ശേഷം ബൈക്കില്‍ കടന്ന മകന്‍ അനീഷ് (38) പുലര്‍ച്ചെ രണ്ടുമണിക്ക് കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാളുകളായി ഇവരുടെ വീട്ടില്‍ കലഹം തുടരുന്നുണ്ടെങ്കിലും ഇന്നലെ രാവിലെ വീട്ടുമുറ്റത്തു മാവിന്‍തൈ നടാന്‍ സുബ്രനും ചന്ദ്രികയും ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണു കൃത്യത്തിലേക്കു നയിച്ചത്.

സംഭവത്തെക്കുറിച്ചു പൊലീസിനു ലഭിച്ച വിവരങ്ങളിങ്ങനെ: ബന്ധങ്ങളിലെ ഉലച്ചിലും സ്വത്തു തര്‍ക്കവും കാരണം ഇവരുടെ വീട്ടില്‍ കലഹം പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ടു വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ പരാതികളും നിലനില്‍ക്കുന്നുണ്ട്. ഇന്നലെ രാവിലെ 9 മണിയോടെ വീട്ടുമുറ്റത്തു മാവിന്‍തൈ നടാന്‍ ചന്ദ്രിക ശ്രമിച്ചപ്പോള്‍ അനീഷ് തടയാന്‍ ശ്രമിച്ചു. സുബ്രനും ഇടപെട്ടതോടെ തര്‍ക്കമായി. ചന്ദ്രികയുടെ കൈവശമുണ്ടായിരുന്ന തൂമ്പയെടുത്ത് അനീഷ് ഇരുവരെയും ആക്രമിച്ചു. ഇവര്‍ നിലവിളിച്ചതോടെ അനീഷ് വീട്ടില്‍ കയറി വെട്ടുകത്തിയെടുത്തു.നിലവിളിച്ച് റോഡിലേക്ക് ഓടിയ ചന്ദ്രികയെയാണ് ആദ്യം വെട്ടിവീഴ്ത്തിയത്. തുടര്‍ന്നു സുബ്രനെയും വെട്ടി. സുബ്രന്റെ കഴുത്ത് ഏറെക്കുറെ അറ്റ നിലയിലാണ്. പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന പ്രദേശവാസികള്‍ക്കു മുന്‍പിലായിരുന്നു ദാരുണ സംഭവം. ഈ സമയം വീട്ടില്‍ അനീഷിന്റെ സഹോദരി ആശയും കുട്ടിയുമുണ്ടായിരുന്നു.