Tuesday, May 14, 2024
keralaNews

മാലിന്യ സംസ്കരണം;എരുമേലി പഞ്ചായത്തിൽ ഒന്നര കോടി രൂപ പദ്ധതിക്ക് നടപടി . 

 എരുമേലി:ഗ്രാമപഞ്ചായത്തിൽ ഖരമാലിന്യ സംസ്ക്കരണത്തിനായി ഒന്നരക്കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായി എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.പദ്ധതിക്കായി ഗ്രാമ പഞ്ചായത്ത് 40 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപയും,നിലവിൽ വകയിരുത്തിയിട്ടുണ്ട്.ബാക്കി തുക ജില്ലാ പഞ്ചായത്തും,പഞ്ചായത്ത് വകുപ്പും, മറ്റ്  വിവിധ സർക്കാർ ഏജൻസികളിൽ നിന്നും ലഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
കവുങ്ങുംകുഴി പ്ലാന്റിൽ പ്ലാസ്റ്റിക്ക് മാലിന്യം  നൂതന മെഷിനുകളുടെ സഹായത്തോടെ  പൊടിച്ചും,  ഒപ്പം ജൈവമാലിന്യത്തെ തുമ്പൂർമുഴി മോഡൽ ജൈവവളം ഉല്പാദിപ്പിച്ച് വിപണിയിൽ എത്തിക്കാനുമാണ് ലക്ഷ്യം.പൊടിക്കുന്ന പ്ലാസ്റ്റിക്കുകൾ  റോഡ് ടാറിംഗിന് “ക്ലീൻ കേരള “കമ്പനി മുഖേന പൊതുമരാമത്ത് വകുപ്പിനും ദേശീയപാത സാങ്കേതിക വിഭാഗത്തിനും നൽകും.ബെയിലി മെഷീനുകൾ ഉൾപ്പെടെയുള്ള ആധുനിക മെഷീനുകളുടെ സഹായത്തോടെ പ്ലാസ്റ്റിക് കുപ്പി ഉൽപ്പെടെയുള്ള നല്ലയിനം പ്ലാസ്റ്റിക്കുകളെ അസംസ്കൃത വസ്തുക്കളായി മാറ്റുകയും ചെയ്യും. ഓർഗാനിക് വേസ്റ്റ്, 20 പോസ്റ്റിംഗ് മെഷീൻ, വിൻഡ്രോം  കമ്പോസ്റ്റിംഗ് തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ച് ജൈവവളം നിർമ്മിക്കുകയും ഹരിതകർമ്മ സേനാ മുഖേന മാർക്കറ്റിൽ വിൽക്കാൻ സാധിക്കുകയും ചെയ്യും. ഇതോടൊപ്പം തുമ്പൂർമുഴിയിലെ രണ്ടേക്കർ സ്ഥലത്ത് കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ ഹരിത കർമ്മ സേന യുടെ മേൽനോട്ടത്തിൽ ജൈവകൃഷി ആരംഭിക്കും. കവുങ്ങുംകുഴിയിലെ  ആധുനിക അറവുശാല ,  സ്മശാനം മറ്റു കെട്ടിടങ്ങൾ എന്നിവയിൽ ആധുനിക സോളാർ പാനൽ സ്ഥാപിച്ച്   വൈദ്യുതി കെഎസ്ഇബിക്ക് നൽകുവാനും ആലോചനയുണ്ട്. ഇതിനായി 50 ലക്ഷം രൂപ പഞ്ചായത്ത് വകുപ്പിൽ നിന്നും ലഭിക്കുന്നതാണ്.ഈ പദ്ധതി പൂർത്തിയാക്കുന്നതോടെ  ലക്ഷക്കണക്കിന് രൂപയുടെ വൈദ്യുതി ചെലവ് പഞ്ചായത്ത് ലാഭിക്കാൻ കഴിയും. വാർഡുകളിലെ ഹരിത കർമ്മ സേന പ്രവർത്തകർ വീടുകളിലും – സ്ഥാപനങ്ങളെയും തരംതിരിച്ച് പ്ലാസ്റ്റിക് മാലിന്യം ഇവർ നേരിട്ട ശേഖരിക്കുകയും അത് പ്ലാൻറ് എത്തിക്കുകയും ചെയ്യുന്നതിലൂടെ പഞ്ചായത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെ മുഴുവൻ പാഴ്‌വസ്തുക്കളും അജൈവ മാലിന്യങ്ങളും പൊതുനിരത്തുകളിൽ നിന്നും ഇല്ലാതാവുകയും ചെയ്യും. അതുവഴി എരുമേലി വൃത്തിയുള്ള ഒരു പ്രദേശമായി മാറുന്നതിനും ഇത് വഴിയൊരുക്കും. ഇതിനായി ഹരിത കർമ്മ സേനയ്ക്ക് വീടുകളിൽ നിന്നും 50 രൂപയും സ്ഥാപനങ്ങളിൽ നിന്നും 100 രൂപ മുതൽ 300 രൂപ വരെയും ലഭിക്കുന്നതാണ്. അസി.സെക്രട്ടറി ഷാജി പദ്ധതിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിച്ചു. മറ്റ് പഞ്ചായത്തംഗങ്ങളും പങ്കെടുത്തു.