മാരക്കാനയില്‍ ചരിത്രമെഴുതി അര്‍ജന്റീന; മഞ്ഞപ്പടയെ മുട്ടുകുത്തിച്ചത് ഒരു ഗോളിന്, എയ്ഞ്ചല്‍ ഡി മരിയ വിജയ ശില്‍പി
കാല്‍പന്ത് കളിയില്‍ സ്വപ്ന സാഫല്യം: അര്‍ജന്റീനയുടെ തമ്പുരാനായി മെസി
ലോകം മുഴുവന്‍ കാത്തിരുന്ന ലാറ്റിനമേരികന്‍ ഫുട്ബോള്‍ മഹായുദ്ധത്തില്‍ ലിയോണല്‍ മെസിയുടെ അര്‍ജന്റീന സ്വപ്ന കോപ സ്വന്തമാക്കി. ആദ്യപകുതിയില്‍ എഞ്ചല്‍ ഡി മരിയയിലൂടെ വിരിഞ്ഞ എതിരില്ലാത്ത ഒരു ഗോളിനാണ് മാരക്കാനയില്‍ നീലാകാശം തെളിഞ്ഞത്. 1993ന് ശേഷം ഇതാദ്യമായാണ് അര്‍ജന്റീന ഒരു പ്രധാന കിരീടം നേടുന്നത്. സ്വപ്ന ഫൈനലില്‍ ശക്തമായ സ്റ്റാര്‍ടിംഗ് ഇലവനെയാണ് ഇരു ടീമും അണിനിരത്തിയത്. റിചാര്‍ലിസണെയും നെയ്മറെയും എവര്‍ടനെയും ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയിലായിരുന്നു ടിറ്റെയുടെ ബ്രസീല്‍. ഫ്രഡും കാസിമിറോയും ലൂകാസ് പക്വേറ്റയും മധ്യനിരയില്‍. പ്രതിരോധത്തില്‍ പരിചയസമ്പന്നനായ നായകന്‍ തിയാഗോ സില്‍വയ്‌ക്കൊപ്പം മാര്‍ക്വീഞ്ഞോസും റെനാന്‍ ലോദിയും ഡാനിലോയും അണിനിരന്നു. എഡേഴ്‌സണായിരുന്നു ഗോള്‍ബാറിന് കീഴെ ഗ്ലൗസണിഞ്ഞത്.അതേസമയം 4-4-2 ശൈലിയാണ് കളത്തില്‍ സ്‌കലോണി സ്വീകരിച്ചത്. സ്‌ട്രൈകര്‍മാരായി ലിയോണല്‍ മെസിയും ലൗറ്ററോ മാര്‍ടിനസും ബൂടുകെട്ടിയപ്പോള്‍ എഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലിയാന്‍ഡ്രോ പരേഡസും ജിയോവനി ലോ സെല്‍സോയും മധ്യനിരയില്‍ അണിനിരന്നു.
രണ്ടാം പകുതി ബ്രസീല്‍ തുടങ്ങിയത് ഫ്രഡിന് പകരം ഫിര്‍മിനോയെ ഇറക്കിയാണ്. 53-ാം മിനുറ്റില്‍ റിചാര്‍ലിസണ്‍ വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡ് ഫ്ലാഗുയര്‍ന്നു. തൊട്ടുപിന്നാലെ റിചാര്‍ലിസണ് മറ്റൊരു സുവര്‍ണാവസരം ലഭിച്ചെങ്കിലും അര്‍ജന്റൈന്‍ ഗോളി മാര്‍ടിനസ് രക്ഷകനായി. 62-ാം മിനുറ്റില്‍ ലീഡുയര്‍ത്താന്‍ ലഭിച്ച ഫ്രീകിക്ക് മെസിക്ക് ഗോളിലേക്ക് വഴിതുറക്കാനായില്ല. കളി കാര്യമായതോടെ തുടരെ മഞ്ഞക്കാര്‍ഡുകളും മാരകാന കാണിച്ചു. രണ്ടാംപകുതിയില്‍ ബ്രസീല്‍ ഏറെ മാറ്റം വരുത്തിയെങ്കിലും മാരക്കാനയില്‍ ഗോള്‍മഴ മാറിനിന്നു. അതേസമയം അര്‍ജന്റീന കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 83-ാം മിനുറ്റില്‍ ബാര്‍ബോസ മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും കോര്‍ണറില്‍ അവസാനിച്ചു. ഒരു മിനുറ്റിന്റെ ഇടവേളയില്‍ കിട്ടിയ കോര്‍ണറും ബ്രസീല്‍ മുതലാക്കാന്‍ മറന്നു.87-ാം മിനുറ്റില്‍ ബാര്‍ബോസയുടെ വോളി മാര്‍ടിനസ് രക്ഷിച്ചു. 89-ാം മിനുറ്റില്‍ ഓപെണ്‍ ചാന്‍സ് മെസി പാഴാക്കുന്നതിന് മാരക്കാന മൂക സാക്ഷിയായി. എന്നാല്‍ പിന്നാലെയും ബ്രസീല്‍ ആക്രമിച്ച് കളിച്ചെങ്കിലും സമനില ഗോള്‍ പിറക്കാതിരുന്നതോടെ കാനറികളില്‍ നിന്ന് കോപ കിരീടം അര്‍ജന്റീന മുത്തമിടുകയായിരുന്നു.