Tuesday, May 14, 2024
HealthkeralaNews

മറ്റു സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ കഴിയില്ല, പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

സംസ്ഥാനത്ത് ഓക്സിജന്‍ ഉപഭോഗം കൂടുകയാണെന്നും അതിനാല്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്സിജന്‍ നല്‍കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. കരുതല്‍ ശേഖരമായ 450 ടണ്ണില്‍ ഇനി അവശേഷിക്കുന്നത് 86 ടണ്‍ മാത്രമാണ്. ഈ ഓക്സിജന്‍ സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കണം എന്ന് കത്തില്‍ അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്തിന്റെ പ്രതിദിന ഓക്സിജന്‍ ഉത്പാദന ശേഷി 219 ടണ്‍ ആണ്. നേരത്തെ സമീപ സംസ്ഥാനങ്ങള്‍ക്ക് കേരളം ഓക്സിജന്‍ നല്‍കിയിരുന്നു. എന്നാല്‍, കരുതല്‍ ശേഖരം തീരുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കി സഹായിക്കാന്‍ കഴിയുന്ന സ്ഥിതിയല്ല കേരളത്തിന്റേതെന്ന് മുഖ്യമന്ത്രി കത്തില്‍ വിശദീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലകളും ഓക്സിജന്‍ ക്ഷാമത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷമാണ്. അത് മേയ് പതിനഞ്ചോടെ ആറു ലക്ഷമായി ഉയരാമെന്നും മുഖ്യമന്ത്രി കത്തില്‍ വിശദീകരിക്കുന്നു . ഓക്സിജന്‍ ശേഖരത്തില്‍ കേന്ദ്രപൂളിനെ ആശ്രയിക്കാതെയാണ് സംസ്ഥാനം 450 ടണ്‍ ഓക്സിജന്‍ ശേഖരിച്ചത്. കരുതല്‍ ശേഖരത്തില്‍ ഉണ്ടായിരുന്ന ഓക്സിജന്‍ തമിഴ്നാടിന് ഇന്നുവരെ കൊടുത്തതായും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ദിനംപ്രതി തമിഴ്നാടിന് 40 മെട്രിക് ടണ്‍ സംസ്ഥാനം നല്‍കിയിരുന്നു. ലിക്വിഡ് ഓക്സിജന്‍ ഉപയോഗിക്കേണ്ട രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉള്ളതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു