Wednesday, May 15, 2024
keralaNews

മദ്യപനെന്ന് ആരോപിച്ചു കണ്ടക്ടര്‍ മര്‍ദിച്ചു ; മനംനൊന്ത് ജീവനൊടുക്കി

കുളത്തൂപ്പുഴ; അവശനായി കെഎസ്ആര്‍ടിസി ബസിലെ സീറ്റില്‍ കിടന്നപ്പോള്‍ മദ്യപനെന്ന് ആരോപിച്ചു കണ്ടക്ടര്‍ മര്‍ദിച്ചതില്‍ മനംനൊന്തു ജീവനൊടുക്കാന്‍ ശ്രമിച്ച കരള്‍ രോഗി ഭാരതീപുരം പൂവണത്തുംമൂട് ശ്രീവിലാസത്തില്‍ എസ്.അനി (ഷൈജു 46) മരിച്ചു. സംഭവത്തില്‍ പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ ആര്‍.രാജീവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് നേതാവ് ഏരൂര്‍ നെട്ടയം രാമഭദ്രന്‍ കൊലക്കേസില്‍ പ്രതിയായി പിന്നീട് മാപ്പുസാക്ഷിയായ ആളാണു രാജീവ്.നവംബര്‍ 20ന് തിരുവനന്തപുരത്തുനിന്നു പുനലൂരിലേക്കുള്ള യാത്രയ്ക്കിടെ വെമ്പായത്തു വച്ച് കണ്ടക്ടറുടെ മര്‍ദനമേറ്റെന്നു കാട്ടി അനി പരാതി നല്‍കിയിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് തുടര്‍ചികിത്സയ്ക്കായി പുനലൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലേക്കു സഹോദരനോടൊപ്പം പോകുകയായിരുന്നു. സീറ്റില്‍ കിടന്ന അനിയെ മദ്യപനെന്നു കരുതി കണ്ടക്ടര്‍ അപമാനിക്കുകയും വലിച്ചെഴുന്നേല്‍പിച്ചു മര്‍ദിക്കുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു. കണ്ടക്ടറുടെ പരാതിപ്രകാരം വട്ടപ്പാറ പൊലീസ് അന്നു കസ്റ്റഡിയില്‍ എടുത്തെങ്കിലും നിജസ്ഥിതി ബോധ്യപ്പെട്ടു വിട്ടയച്ചു.മര്‍ദനത്തെത്തുടര്‍ന്നു രോഗം വഷളായതോടെ അനിയെ പുനലൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് ഈ മാസം 3ന് ഏരൂരിലെ അമ്മയുടെ വീട്ടിലെത്തിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 10നു മരിച്ചു. ഡിജിപിക്കും കെഎസ്ആര്‍ടിസി എംഡിക്കും മനുഷ്യാവകാശ കമ്മിഷനും നല്‍കിയ പരാതികളില്‍ നടപടി ഇല്ലാത്തതില്‍ മനംനൊന്താണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടു. സുമംഗലയാണു ഭാര്യ. മക്കള്‍ അഭിജിത്ത്, അഭിനന്ദ്. സംസ്‌കാരം പിന്നീട്.