Friday, May 17, 2024
indiaNews

ഭീകരവാദം: തടിയന്റവിട നസീറിനെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: ജയിലില്‍ വെച്ചും ഇയാള്‍ യുവാക്കളെ ഭീകരവാദികളാക്കി മാറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തടിയന്റവിട നസീറിനെ ജയിലില്‍ നിന്ന് ബെംഗളുരു പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളുരുവില്‍ നിന്ന് തീവ്രവാദബന്ധമുള്ള അഞ്ച് യുവാക്കളെ അടുത്തിടെ പോലീസ് പിടികൂടിയിരുന്നു. ഭീകരാക്രമണം അടക്കം നടത്താന്‍ പദ്ധതിയിട്ട സംഘത്തെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചത് നസീര്‍ ആണെന്നാണ് യുവാക്കള്‍ മൊഴി നല്‍കിയിരുന്നു. ഇവരെ നസീര്‍ ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ബന്ധിപ്പിച്ചു നല്‍കിയതായും പോലീസ് കണ്ടെത്തി. ബെംഗളുരു സെന്‍ട്രല്‍ ജയിലില്‍ വച്ച് ഇവരെ തീവ്രവാദപ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചത് തടിയന്റവിട നസീറാണെന്നും, ആക്രമണത്തിന്റെ പദ്ധതിയുടെ സൂത്രധാരന്‍ നസീറായിരുന്നെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. കര്‍ണാടക സ്വദേശികളായ സയ്യിദ് സുഹൈല്‍, ഉമര്‍, ജാനിദ്, മുഹ്താസിര്‍, സാഹിദ് എന്നിവരെയാണ് സുല്‍ത്താന്‍പാളയയിലെ ഒരു വീട്ടില്‍ നിന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 2008 ലെ ബെംഗളുരു സ്ഫോടനക്കേസില്‍ പ്രതിയാണ് തടിയന്റവിട നസീര്‍. നിലവില്‍ ഇയാള്‍ പരപ്പന അഗ്രഹാര ജയിലിലാണ്. 2017-ല്‍ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്നപ്പോഴാണ് യുവാക്കള്‍ നസീറിനെ പരിചയപ്പെടുന്നത്. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട് വരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ആയുധങ്ങളും സ്ഫോടകവസ്തുക്കളും അടക്കം ശേഖരിച്ച് തുടങ്ങിയതെന്നും പോലീസ് വ്യക്തമാക്കി. ഏഴ് തോക്കുകള്‍, 45 വെടിയുണ്ടകള്‍, കത്തികള്‍, വാക്കി ടോക്കി സെറ്റുകള്‍, 12 മൊബൈലുകള്‍, നിരവധി സിം കാര്‍ഡുകള്‍ എന്നിവ യുവാക്കളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. 10 പേരടങ്ങുന്ന ഭീകരസംഘത്തിലെ അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്. ഒളിവിലുള്ള അഞ്ച് പേര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് ബെംഗളുരു സിറ്റി പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ് വ്യക്തമാക്കി.