Thursday, May 2, 2024
keralaNewsObituary

ബെഡ് ഷീറ്റ് കഴുത്തില്‍ മുറുകി പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍, തൂങ്ങിമരണം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നതിനിടെ ബെഡ് ഷീറ്റ് കഴുത്തില്‍ മുറുകി പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. കൂട്ടുകാരെ പറ്റിക്കാന്‍ വേണ്ടി വിഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടം ഉണ്ടായതാണെന്ന് ബന്ധുക്കള്‍ സംശയിക്കുന്നു.

തകഴി കേളമംഗലം തട്ടാരുപറമ്പില്‍ അജയകുമാറിന്റെയും പ്രതിഭയുടെയും മകന്‍ സിദ്ധാര്‍ഥ് (സിദ്ദു17) ആണ് മരിച്ചത്. ഇവര്‍ വാടകയ്ക്കു താമസിക്കുന്ന, തലവടി വില്ലേജ് ഓഫിസിനു സമീപമുള്ള കിളിരൂര്‍ വീട്ടില്‍ വ്യാഴം രാത്രി ഒന്‍പതോടെയാണ് സംഭവം.

അജയകുമാര്‍ തിരഞ്ഞെടുപ്പു പ്രചാരണവുമായി പോയിരുന്നതിനാല്‍ അമ്മയും സഹോദരി ദേവിതയും സിദ്ധാര്‍ഥും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. മൂവരും ഒന്നിച്ചിരുന്ന് ആഹാരം കഴിച്ച ശേഷം സിദ്ധാര്‍ഥ് മുറിയിലേക്ക് കയറി.കുറച്ചു സമയം കഴിഞ്ഞ് സഹോദരി ഫോണ്‍ വാങ്ങാന്‍ എത്തിയപ്പോള്‍ ബെഡ് ഷീറ്റ് കഴുത്തില്‍ കുരുങ്ങി നില്‍ക്കുന്ന സഹോദരനെ കാണുകയായിരുന്നു. ഉടന്‍ തന്നെ എടത്വ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്യാമറ ഓണായ നിലയില്‍, മൊബൈല്‍ഫോണ്‍ ജനലിനരികെ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദൃശ്യങ്ങള്‍ ഡിലീറ്റായതിനാല്‍ കൂടുതല്‍ പരിശോധിച്ച ശേഷമേ കൃത്യമായ വിവരം കണ്ടെത്താന്‍ കഴിയൂ എന്ന് സിഐ പറഞ്ഞു.