Saturday, April 27, 2024
News

ബെംഗളൂരു പീഡനക്കേസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പ്രതികളെ പൊലീസ് വെടിവെച്ച് വീഴ്ത്തി.

ബെംഗളൂരുവില്‍ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പീഡനക്കേസ് പ്രതികളെ പൊലീസ് വെടിവെച്ച് വീഴ്ത്തി. ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളാണ് ഇവര്‍. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരുടെയും കാലിന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രതികളെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.ആഴ്ചകള്‍ക്ക് മുന്‍പ് ബെംഗളൂരു നഗരത്തിലെ രാമമൂര്‍ത്തി നഗറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഘം ബംഗ്ലാദേശില്‍ നിന്നും യുവതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ട് വന്നതാണ്. എന്നാല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവതി ഇവരുമായി തെറ്റി കേരളത്തിലേക്ക് കടന്നു. പിന്തുടര്‍ന്ന് പിടികൂടിയ സംഘം ബെംഗളുരുവിലെ താമസസ്ഥലത്തെത്തിച്ച് ക്രൂരമായി ഉപദ്രവിച്ചു. ഇതിന്റെ വീഡിയോ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തു.ദിവസങ്ങള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളിലൂടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. കേന്ദ്രമന്ത്രി കിരണ്‍ റിജിജു ദൃശ്യങ്ങള്‍ സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. ദൃശ്യങ്ങളില്‍ ഉള്ളവരെകുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആസാം പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബെംഗളുരുവിലാണ് സംഭവം നടന്നതെന്ന് കണ്ടെത്തുകയും 5 പ്രതികളെ പിടികൂടുകയും ചെയ്തത്. ഇതില്‍ ഒരു സ്ത്രീയുമുണ്ട്. മനുഷ്യക്കടത്തു സംഘത്തിലെ കണ്ണികളായ എല്ലാവരും ബംഗ്ലാദേശ് സ്വദേശികളാണ്. ബലാത്സംഗ കുറ്റമടക്കം ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.