Sunday, May 5, 2024
EntertainmentkeralaNews

ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവം: സായ് ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്തു.

കൊച്ചി വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ ഹാക്കര്‍ സായ് ശങ്കറിന്റെ ഭാര്യ എസ്സയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. എസ്സയുടെ ലോഗിന്‍ ഐഡി ഉപയോഗിച്ച് ഐ മാക് കംപ്യൂട്ടര്‍ വഴിയാണ് ഫോണ്‍ വിവരങ്ങള്‍ മായ്ച്ചതെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണ് നടപടി. കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ സായ് ശങ്കറിനൊപ്പം എസ്സയെയും കൊച്ചിയില്‍ വിളിച്ച് വരുത്തി വീണ്ടും ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രധാന തെളിവായിരുന്നു ദിലീപിന്റെ ഫോണുകള്‍. ഫോണുകള്‍ കോടതിയ്ക്ക് കൈമാറുന്നതിന് മുന്‍പ് സ്വകാര്യ ഹാക്കര്‍ സായ് ശങ്കറിന്റെ സഹായത്തോടെ വിവരങ്ങള്‍ നശിപ്പിച്ചെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ഐ ഫോണ്‍ സായ് ശങ്കറിന്റെ ഐമാക് കംപ്യൂട്ടറില്‍ ഘടിപ്പിച്ചായിരുന്നു തെളിവ് നീക്കിയത്. ഈ ഐമാകില്‍ ലോഗില്‍ ചെയ്തത് ഭാര്യ എസ്സയുടെ ഐഡി വഴിയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാനാണ് എസ്സയെ ചോദ്യം ചെയ്തത്. തന്റെ ഐഡി ഉപയോഗിച്ച് സായ് ഐമാക് ഉപയോഗിച്ചിരിക്കാമെന്നാണ് എസ്സ മറുപടി നല്‍കിയത്.

ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കിയ ചില വിവരങ്ങള്‍ സായ്ശങ്കര്‍ സ്വന്തം സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ഹാക്കറിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ഫോണുകള്‍, ഐപാട് എന്നിവ കസ്റ്റഡിയിലടുത്ത് പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്. പരിശോധന ഫലം ലഭിക്കുന്‌പോള്‍ ഇക്കാര്യം വ്യക്തമാകുമെന്ന് അന്വേഷണ സംഘം പറയുന്നു. സായ് ശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും കൊവിഡ് ലക്ഷണമുണ്ടെന്ന് പറഞ്ഞ് ഹാജരായിട്ടില്ല.