Saturday, May 11, 2024
keralaNews

പൊലീസുകാരിയുടെ ക്ഷമാപണം സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ്

ആറ്റിങ്ങലില്‍ പിങ്ക് പൊലിസ് ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ എട്ടുവയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥ ക്ഷമ ചോദിച്ചു.എന്നാല്‍, പൊലീസുകാരിയുടെ ക്ഷമാപണം സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പൊലീസുകാരിയെ സംരക്ഷിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുളള കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ അറിയിച്ചു. മൂന്നു കുട്ടികളുണ്ടെന്നും കുടുംബത്തിന്റെ സംരക്ഷണച്ചുമതല തനിക്കെന്നും ഉദ്യോഗസ്ഥ അറിയിച്ചു. ക്ഷമാപണം സ്വാഗതാര്‍ഹമെന്ന് അറിയിച്ച കോടതി സ്വീകരിക്കണോയെന്ന് കുട്ടിക്കും രക്ഷിതാക്കള്‍ക്കും തീരുമാനിക്കാമെന്നും പറഞ്ഞു.ഹര്‍ജി പരിഗണിച്ച ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഡി.ജി.പിക്ക് നേരെ ഉയര്‍ത്തിയത്. കാക്കിയെ സംരക്ഷിക്കാന്‍ കാക്കിക്കുള്ള വ്യഗ്രതയാണ് ഉദ്യോഗസ്ഥയെ വെള്ളപൂശിയുള്ള പൊലീസ് റിപ്പോര്‍ട്ടിലുള്ളതെന്ന് കോടതി പറഞ്ഞു. പലകേസുകളിലും ഇത് കാണുന്നു. യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമോ? കുട്ടിക്കായി സര്‍ക്കാര്‍ എന്തുചെയ്യുമെന്ന് കോടതി ചോദിച്ചു. നടപടി ഇല്ലെങ്കില്‍ ഇടപെടുമെന്ന് മുന്നറിയിപ്പും നല്‍കി.