Saturday, May 18, 2024
keralaNews

പൊലീസിന്റെ വാടക ഹെലികോപ്റ്റര്‍ കരാര്‍ ചിപ്‌സണ്‍ ഏവിയേഷന് ;പ്രതിമാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപ.

തിരുവനന്തപുരം പൊലീസിന്റെ വാടക ഹെലികോപ്റ്റര്‍ കരാര്‍ ചിപ്‌സണ്‍ ഏവിയേഷന്. പ്രതിമാസം 20 മണിക്കൂര്‍ പറക്കാന്‍ കമ്പനി ക്വാട്ട് ചെയ്തത് 80 ലക്ഷം രൂപ. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണം. 3 വര്‍ഷത്തേക്കാണ് 6 സീറ്റുള്ള ഹെലികോപ്റ്റര്‍ വാടകയ്ക്കു എടുക്കുന്നത്.ചിപ്‌സണ്‍ ഏവിയേഷന്‍, ഒഎസ്എസ് എയര്‍ മാനേജ്‌മെന്റ്, ഹെലിവേ ചാട്ടേഴ്‌സ് എന്നീ കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കായി സേവനം നല്‍കുന്ന കമ്പനികളാണിത്. പൊലീസ് ആസ്ഥാനത്ത് ഡിജിപി, ഭരണ വിഭാഗം എഡിജിപി, സ്റ്റോര്‍ പര്‍ച്ചേസ് ഡിപ്പാര്‍ട്ട്‌മെന്റ് അഡീ.സെക്രട്ടറി എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയാണ് ബിഡ് വിലയിരുത്തിയത്.തുടര്‍നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പവന്‍ഹാന്‍സ് കമ്പനിയില്‍നിന്ന് ടെന്‍ഡറില്ലാതെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത് വിവാദമായിരുന്നു. 2020 ഏപ്രിലിലാണ് ഒരു വര്‍ഷത്തേക്ക് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസവാടക.ഹെലികോപ്റ്റര്‍ വാടക, സംരക്ഷണം എന്നിവയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 22.21 കോടി രൂപയാണ്. പാര്‍ക്കിങ് ഫീസ് ഇനത്തില്‍ മാത്രം 56.72 ലക്ഷം ചെലവഴിച്ചു. കേരളം 1.44 കോടി പ്രതിമാസ വാടക നല്‍കി വാടകയ്‌ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ഛത്തീസ്ഗഡ് സര്‍ക്കാര്‍ നല്‍കിയത് 85 ലക്ഷം രൂപ മാത്രമാണ്. ഈ കരാര്‍ 2021 ഏപ്രിലില്‍ അവസാനിച്ചു. പുതിയ ടെന്‍ഡര്‍ വിളിക്കാന്‍ ഡിജിപി നല്‍കിയ ശുപാര്‍ശ കോവിഡിനെ തുടര്‍ന്ന് മുന്നോട്ടു പോയില്ല. പിന്നീട് ഒക്ടോബര്‍ മാസത്തിലാണ് നടപടികള്‍ ആരംഭിച്ചത്.