Monday, May 13, 2024
keralaNews

പുല്ലാട് രമാദേവി കൊലക്കേസ് :കൊന്നത് ഭര്‍ത്താവ്

പത്തനംതിട്ട :പുല്ലാട് രമാദേവി കൊലക്കേസില്‍ വന്‍ ട്വിസ്റ്റ്. 17 വര്‍ഷത്തിനുശേഷം രമാദേവിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റിട്ടയഡ് പോസ്റ്റ്മാസ്റ്റര്‍ സി ആര്‍ ജനാര്‍ദ്ദനനെയാണ് (75) ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ തിരുവല്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടും ഭര്‍ത്താവ് ജനാര്‍ദ്ദനന്‍ തന്നെയായിരുന്നു നേരത്തെ കോടതിയെ സമീപിച്ചിരുന്നത്.2006 മെയ് മാസം 26 നാണ് വീട്ടമ്മയായ രമാദേവിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ അയല്‍വാസിയായ തമിഴ്‌നാട് സ്വദേശിയെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.
കൊലപാതകത്തിന് ശേഷം സ്ഥലം വിട്ട സ്ഥലവാസിയായ ചുടല മുത്തു എന്ന തമിഴ്‌നാട്ടുകാരനെ ചുറ്റിപ്പറ്റി അന്വേഷണം വ്യാപിപ്പിച്ചുവെങ്കിലും ലോക്കല്‍ പൊലീസിന് ഇയാളോയോ ഇയാള്‍ക്ക് ഒപ്പം താമസിച്ചിരുന്ന സ്ത്രീയെയോ കണ്ടെത്താന്‍ സാധിച്ചില്ല.എന്നാല്‍ നിരന്തരമായ അന്വേഷണത്തില്‍, കഴിഞ്ഞ വര്‍ഷം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് സ്വദേശിയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ തെങ്കാശിയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് രമാദേവിയുടെ ഭര്‍ത്താവ് റിട്ടയേര്‍ഡ് പോസ്റ്റ് പോസ്റ്റ്മാസ്റ്റര്‍ ജനാര്‍ദ്ദനനെ പത്തനംതിട്ട ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.