Wednesday, May 22, 2024
keralaNews

പാലരുവി വെള്ളച്ചാട്ടം: സഞ്ചാരികളില്‍ നിന്ന് അമിത തുക ഈടാക്കുന്നു

കിഴക്കന്‍ മേഖലയില്‍ വേനല്‍ച്ചൂട് കടുക്കുമ്പോള്‍ ജലപാതങ്ങളില്‍ സഞ്ചാരികളുടെ വരവ് ഏറുകയാണ്. ആര്യങ്കാവ് പഞ്ചായത്തിലെ പാലരുവി ജലപാതത്തില്‍ വേനലിലും നീരൊഴുക്ക് ഉള്ളതിനാല്‍ സുഖശീതളിമതേടി നൂറുകണക്കിന് സഞ്ചാരികള്‍ എത്തുമ്പോള്‍ അമിത ഫീസാണ് ഇവിടെ ഈടാക്കുന്നത്.

ഒരാള്‍ ജലപാതത്തില്‍ വന്നു പോകുന്നതിന് ഫീസ് 50 രൂപയാണ്. ഇതിന് പുറമെ ഇരുചക്രവാഹനത്തില്‍ എത്തുന്നവരില്‍ നിന്നും 20 രൂപ പാര്‍ക്കിംഗ് ഫീസ് ഈടാക്കും. കാറിലാണ് വരവെങ്കില്‍ 50 രൂപയും വലിയ വാഹനങ്ങള്‍ക്ക് കൂടുതല്‍ തുകയും ഈടാക്കുന്നുണ്ട്.

പാര്‍ക്കിങ് സ്ഥലത്ത് നിന്നും മൂന്നു കിലോമീറ്റര്‍ ഇക്കോ ടൂറിസം വക ബസില്‍ പോയി വരുന്നതിനാണ് 50 രൂപ വാങ്ങുന്നത്. കോവിഡ് വ്യാപനം ശക്തമായി തുടരുമ്പോള്‍ 30 പേരില്‍ താഴെ യാത്രക്കാര്‍ കയറേണ്ടുന്ന വാഹനങ്ങളില്‍ സഞ്ചാരികളെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തുന്ന ഇവര്‍ക്ക് ഇവിടെ കോവിഡ് പരിശോധനകളോ മറ്റ് സുരക്ഷാ സജ്ജീകരണങ്ങളോ ഇല്ല. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇപ്പോള്‍ ഇവിടെ എത്തുന്നവര്‍ക്ക് കുളിക്കുവാനും അനുവാദമില്ല. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും കല്‍മണ്ഡപത്തില്‍ നിന്നും ജലപാതം കണ്ടു മടങ്ങാം.