പാട്‌ന സ്ഫോടനം ;നാല് കുറ്റവാളികള്‍ക്ക് വധശിക്ഷ
ന്യൂഡല്‍ഹി : നരേന്ദ്ര മോദിയെ ലക്ഷ്യമാക്കി നടത്തിയ സ്ഫോടനത്തിലെ നാല് കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിച്ച് എന്‍ഐഎ കോടതി. രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രണ്ട് പ്രതികള്‍ പത്ത് വര്‍ഷം കഠിന തടവും ഒരാള്‍ ഏഴ് വര്‍ഷം തടവും അനുഭവിക്കണം.ആക്രമണത്തില്‍ ഇംതിയാസ് അന്‍സാരി, മുജീബുള്ള, ഹൈദര്‍ അലി, ഫിറോസ് അസ്ലം, ഒമര്‍ അന്‍സാരി, ഇഫ്തേക്കര്‍, അഹമ്മദ് ഹുസൈന്‍, ഉമൈര്‍ സിദ്ദിഖി, അസ്ഹറുദ്ദീന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. തെളിവുകളുടെ അഭാവത്തില്‍ ഫക്രുദ്ദീനെ കോടതി വെറുതെവിട്ടു.2013 ഒക്ടോബര്‍ 27നായിരുന്നു സംഭവം. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആരംഭിച്ച റാലിക്കു നേരെയാണ് സ്‌ഫോടന പരമ്പര നടന്നത്. നരേന്ദ്രമോദി നയിച്ച ഹുങ്കാര്‍ റാലിയെ ലക്ഷ്മിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. നരേന്ദ്ര മോദി പ്രസംഗിക്കാന്‍ നിശ്ചയിച്ചിരുന്ന വേദിക്ക് 150 മീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്.
ഉച്ചയ്ക്ക് 12.25 ന് തുടര്‍ച്ചയായി രണ്ട് സ്ഫോടനങ്ങളാണ് നടന്നത്. നരേന്ദ്ര മോദി, ബിജെപി നേതാക്കളായ രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെയുളവര്‍ എത്തുന്നതിന് 20 മിനിറ്റ് മുന്‍പായിരുന്നു സ്ഫോടനം. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ നാല് ലൈവ് ബോംബുകളും പ്രദേശത്ത് നിന്നും കണ്ടെത്തി. എന്നാല്‍ റാലിയില്‍ നിന്ന് പിന്മാറാന്‍ നരേന്ദ്ര മോദി തയ്യാറായിരുന്നില്ല. സ്ഫോടന പരമ്പരയില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.