Sunday, May 19, 2024
keralaNews

പരുമല ആശുപത്രിയില്‍ യുവതിയെ കുത്തിവെച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി അനുഷയുമായി പോലീസ് തെളിവെടുപ്പ് നടത്തി.

പത്തനംതിട്ട പരുമല ആശുപത്രിയില്‍ നഴ്‌സ് വേഷത്തില്‍ പ്രസവം കഴിഞ്ഞ യുവതിയെ കുത്തിവെച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി അനുഷയുമായി പോലീസ് തെളിവെടുപ്പ് നടത്തി. പ്രതി സിറിഞ്ചും നഴ്സിങ് കോട്ടും വാങ്ങിയ സ്ഥാപനങ്ങളില്‍ എത്തിച്ചാണ് ശനിയാഴ്ച തെളിവെടുപ്പ് നടത്തിയത്. പ്രതിയെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിഞ്ഞു.കിളികള്‍ക്ക് മരുന്ന് നല്‍കാനെന്ന് പറഞ്ഞാണ് അനുഷ സിറിഞ്ച് വാങ്ങിയതെന്നാണ് വിവരം.കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് യുവതി കടയില്‍ എത്തിയതെന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമയും പ്രതികരിച്ചു. ‘ഒരു സിറിഞ്ചും രണ്ട് ഗ്ലൗസുകളും ഒരുറോള്‍ കോട്ടണും വാങ്ങി.കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയമൊന്നും തോന്നിയില്ല. ഇപ്പോളാണ് സംഭവമെല്ലാം അറിയുന്നത്. അവര്‍ നേരത്തെയൊന്നും കടയില്‍ വന്നിട്ടില്ല’, മെഡിക്കല്‍ സ്റ്റോര്‍ ഉടമ പറഞ്ഞു. കായംകുളത്തെ ഒരു കടയില്‍നിന്നാണ് അനുഷ നഴ്സിങ് കോട്ട് വാങ്ങിയത്. ഈ കടയിലെ ജീവനക്കാരിയും പ്രതിയെ തിരിച്ചറിഞ്ഞു.സിനിമക്കഥയെ വെല്ലുന്നരീതിയിലാണ് അനുഷ കൊലപാതകം ആസൂത്രണം ചെയ്തിട്ടുള്ളതെന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍. അതേസമയം, കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല. നിലവില്‍ അനുഷ മാത്രമാണ് കേസിലെ പ്രതിയെന്നും അന്വേഷണം തുടരുകയാണെന്നുമാണ് തിരുവല്ല ഡിവൈ.എസ്.പി. അര്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞത്.