Monday, May 6, 2024
keralaNewsObituary

പങ്കാളി കൈമാറ്റം: കൊല്ലപ്പെട്ട പരാതിക്കാരിയുടെ ഭര്‍ത്താവ് വിഷം കഴിച്ച നിലയില്‍

കോട്ടയം: പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയുടെ കൊലപാതകത്തിന് പിന്നാലെ ഭര്‍ത്താവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് ഷിനോ മാത്യുവിനെയാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഇയാളെ നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അന്വേഷണസംഘം വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിട്ടുണ്ട്. കോട്ടയം മണര്‍കാട് പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസിലെ പരാതിക്കാരിയെ ഇന്ന് രാവിലെയാണ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൃത്യം നടത്തിയത് ഭര്‍ത്താവ് ഷിനോ മാത്യുവാണെന്നാണ് വിവരം. യുവതിയുടെ മരണ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നാല് സ്‌ക്വാഡുകളായി ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ഇയാളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിക്ക് ഭര്‍ത്താവില്‍ നിന്നും നിരന്തരം ഭീഷണി ഉണ്ടായിരുന്നെന്ന് ബന്ധുക്കളും പോലീസിനെ അറിയിച്ചിരുന്നു. രാവിലെ 9 മണിക്കും പത്തരയ്ക്കുമിടയില്‍ കൊലപാതകം നടന്നിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. കളിക്കാന്‍ അയല്‍ വീട്ടില്‍ പോയ കുട്ടികള്‍ പത്തരയ്ക്ക് വീട്ടിലെത്തുമ്പോഴാണ് അമ്മയെ വരാന്തയില്‍ രക്തത്തില്‍ കുളിച്ച് കിടന്ന നിലയില്‍ കാണുന്നത്. ഉടന്‍തന്നെ അയല്‍വാസിയെ അറിയിച്ചു. ബഹളം കേട്ട് പരിസരത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും സ്ഥലത്തെത്തി. ആക്രമിച്ചത് ഭര്‍ത്താവാണെന്ന് യുവതി സംഭവം സ്ഥലത്തെത്തിയ ബന്ധുക്കളെ അറിയിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. യുവതിക്ക് ഭര്‍ത്താവില്‍ നിന്നും നിരന്തര ഭീഷണി ഉണ്ടായിരുന്നു എന്ന് സഹോദരങ്ങളും പോലീസിനെ അറിയിച്ചിട്ടുണ്ട്. കോട്ടയം എസ് പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്. 2022 ജനുവരിയിലാണ് യുവതി ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കുന്നത്. ആ കേസില്‍ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു.