Wednesday, May 8, 2024
keralaNews

നിലവിലെ സൈനികരെ അഗ്നിവീര്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തില്ല; ലഫ്. ജനറല്‍ അനില്‍ പുരി

ന്യൂഡല്‍ഹി: ഭാരതത്തിലെ യുവജനങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നതാണ് അഗ്‌നിപഥ് പദ്ധതിയില്‍കൂടി ചെയ്യുന്നതെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലഫ്. ജനറല്‍ അനില്‍ പുരി. അഗ്‌നിപഥ് പദ്ധതിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.                                                                                     

സൈനിക റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും റെജിമെന്റല്‍ നടപടി ക്രമങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൈന്യത്തില്‍ ചേരാന്‍ വേണ്ടി ജനങ്ങളെ ആകര്‍ഷിക്കുക, സാങ്കേതികമായുള്ള അറിവ്, വ്യക്തികളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നീ കാര്യങ്ങളാണ് പദ്ധതികളില്‍ കൂടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഗ്നിപഥ് പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ തീവെപ്പുകളിലും അക്രമ സംഭവങ്ങളിലും പങ്കാളികളായിട്ടില്ല എന്ന സത്യവാങ്മൂലം സമര്‍പ്പിക്കണം.

ഇത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. നേരത്തെ ഉണ്ടായിരുന്ന സൈനികരെ അഗ്‌നിവീര്‍ സ്‌കീമിലേക്ക് മാറ്റും എന്ന വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ അഗ്‌നിപഥി പദ്ധതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യക്തമാക്കിയിരുന്നു.

അഗ്‌നിപഥ് റിക്രൂട്ടിങ് രീതി സൈന്യത്തെ കൂടുതല്‍ ആധുനികവത്കരിക്കുമെന്നും യുവാക്കളും സാങ്കേതിക വിദഗ്ധരുമടങ്ങിയതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നിട്ടും നമ്മുടെ സൈനികരുടെ ശരാശരി പ്രായം ഉയര്‍ന്നതാണെന്നും അത് തുടരാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.