Tuesday, April 30, 2024
keralaNewspolitics

നിഖില്‍ തോമസിനെ എസ്എഫ്‌ഐയില്‍നിന്ന് പുറത്താക്കി.

നിഖില്‍ തോമസിനെ എസ്എഫ്‌ഐയില്‍നിന്ന് പുറത്താക്കി. പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി എസ്എഫ്‌ഐ നേതൃത്വം പ്രസ്താവനയില്‍ അറിയിച്ചു. എംകോം പ്രവേശനത്തിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് നടപടി.നിഖില്‍ സംഘടനയെ തെറ്റിദ്ധരിപ്പിച്ചതായി നേതൃത്വം വ്യക്തമാക്കി. കേരളത്തിനു പുറത്തുള്ള പല സര്‍വകലാശാലകളുടെയും പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന മാഫിയാ സംഘത്തിന്റെ സഹായം തേടിയ ഒട്ടനേകം ചെറുപ്പക്കാരില്‍ ഒരാളായി നിഖില്‍ തോമസും മാറി. ഒരിക്കലും ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് നിഖില്‍ തോമസ് ചെയ്തതെന്ന് എസ്എഫ്‌ഐ നേതൃത്വം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയര്‍ന്നുവന്ന ഘട്ടത്തില്‍ തന്നെ എസ്എഫ്‌ഐയുടെ മുഴുവന്‍ ഘടകങ്ങളില്‍നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സംഘടനയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം വിശദീകരണം നല്‍കിയത്. അദ്ദേഹം നല്‍കിയ സര്‍ട്ടിഫിക്കറ്റുകളില്‍ കേരള സര്‍കലാശാലയുടെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ചു മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത എസ്എഫ്‌ഐക്കു മുന്‍പില്‍ ഉണ്ടായിരുന്നത്. ഇത് പരിശോധിച്ച സമയത്ത് കേരള സര്‍വകലാശാലയുടെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.’ എസ്എഫ്‌ഐ പ്രസ്താവനയില്‍ അറിയിച്ചു.

എന്നാല്‍ കലിംഗ സര്‍വകലാശാലയില്‍ റെഗുലറായി കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ നിഖില്‍ തോമസിന് എങ്ങനെ സാധിച്ചു എന്ന ആശങ്ക എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിക്ക് ഉണ്ടായിരുന്നു. അത് മാധ്യമങ്ങളോട് പങ്കുവച്ചതുമാണ്. ഇത് സംബന്ധിച്ച് പരിശോധന നടത്താന്‍ കലിംഗ സര്‍വകലാശാലയില്‍ വിവരാവകാശം നല്‍കുക മാത്രമായിരുന്നു എസ്എഫ്‌ഐയുടെ മുന്‍പിലുള്ള മാര്‍ഗം. ഇതും മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചതാണ്.