Monday, May 6, 2024
keralaNews

ധീരസൈനികന് ജന്മനാടിന്റെ യാത്രാമൊഴി

തൃശ്ശൂര്‍:ധീരസൈനികന് ജന്മനാട് കണ്ണീരോടെ വിടനല്‍കി.കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന് അന്ത്യാഞ്‌ലി അര്‍പ്പിച്ച് ആയിരങ്ങള്‍. വൈകീട്ട് 5.45ന്‌ സൈനിക ബഹുമതികളോടെ  തൃശ്ശൂരിലെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. മകന്‍  ദക്ഷിണ ദേവാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള പൊലീസ് അന്തിമോപചാരം അര്‍പ്പിച്ചു. കേരള പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് പിന്നാലെ വ്യോമസേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരം അര്‍പ്പിച്ചു. സംസ്‌ക്കാരത്തിന് മുമ്പായി പ്രദീപിന്റെ യൂണിഫോം സേന കുടുംബത്തിന് കൈമാറി.പ്രദീപിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി നൂറുകണക്കിനാളുകളാണ് പുത്തൂരിലെ സ്‌കൂളിലെത്തി ചേര്‍ന്നിരുന്നത്.

ദില്ലിയില്‍ നിന്നും 11 മണിയോടെ സുലൂര്‍ വ്യോമത്താവളത്തിലെത്തിച്ച ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാര്‍ഗമാണ് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്. വാളയാര്‍ അതിര്‍ത്തിയില്‍ നാല് മന്ത്രിമാര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി വി മുരളീധരനും മൃതദേഹത്തെ അനുഗമിച്ചിരുന്നു. സേനാ ഉദ്യോഗസ്ഥരും വിലാപയാത്രയില്‍ ഒപ്പമുണ്ടായിരുന്നു. വഴിനീളെ നാട്ടുകാര്‍ പ്രദീപിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി കെ രാധാകൃഷ്ണന്‍, വി എം സുധീരന്‍, മന്ത്രി കെ രാജന്‍, ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങിവര്‍ പുത്തൂരിലെ സ്‌കൂളിലെത്തി ആദരാഞ്ജലി പ്രദീപിന് അര്‍പ്പിച്ചു