Friday, May 3, 2024
keralaNews

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യയ്ക്കു ശ്രമിച്ചു.

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യയ്ക്കു ശ്രമിച്ചു.ജയിലില്‍ വച്ചാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊതുകുതിരി കഴിച്ച് അവശനിലയിലായ വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.ജൂണ്‍ 17നാണ് പ്രണയം നിരസിച്ചതിന്റെ പേരില്‍ വീട്ടില്‍ കയറി ഏലംകുളം പഞ്ചായത്തില്‍ എളാട് ചെമ്മാട്ടില്‍ വീട്ടില്‍ ബാലചന്ദ്രന്റെ മകളും ഒറ്റപ്പാലം നെഹ്‌റു കോളജില്‍ എല്‍എല്‍.ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ ഇരുപത്തിയൊന്നുകാരി ദൃശ്യയെ പ്രതിയായ വിനീഷ് വിനോദ് കുത്തിക്കൊന്നത്. പ്രതിയുടെ ആക്രമണത്തില്‍ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് (13) ഗുരുതരമായി പരിക്കേറ്റിരുന്നു.കൊല്ലപ്പെട്ട ദൃശ്യയും പ്രതി വിനീഷും പ്ലസ് ടുവിന് ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. വിവാഹം ചെയ്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു തവണ വിനീഷ് ദൃശ്യയുടെ പിതാവ് ബാലചന്ദ്രനെ സമീപിച്ചിരുന്നു. കൂടാതെ, നിരന്തരം ഫോണ്‍ ചെയ്യല്‍ ഉള്‍പ്പെടെയുള്ള ഉപദ്രവങ്ങള്‍ ദൃശ്യ പ്രതിയില്‍ നിന്ന് നേരിട്ടിരുന്നു.

ദൃശ്യയെ ശല്യം ചെയ്യുന്നത് സംബന്ധിച്ച പിതാവിന്റെ പരാതിയില്‍ നേരത്തേ വിനീഷിനെ പൊലീസ് താക്കീത് ചെയ്തതുമാണ്. വീടിന്റെ കിടപ്പുമുറിയിലിട്ടാണ് ദൃശ്യയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ദേഹത്ത് 20ലേറെ മുറിവുകളുണ്ടായിരുന്നു. ബഹളംകേട്ട് മുകള്‍ നിലയില്‍ നിന്നെത്തി തടയുന്നതിനിടെയാണ് ഇളയ സഹോദരി ദേവശ്രീക്ക് കുത്തേറ്റത്. കൃത്യം നടത്തിയ ശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച വിനീഷിനെ ഡ്രൈവര്‍ തന്ത്രപരമായി പൊലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.