Monday, April 29, 2024
keralaNews

ദീപികയുടെ ശരീരത്തില്‍ മുപ്പതിലധികം മുറിവുകള്‍

പാലക്കാട് മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് കുണ്ടുകണ്ടത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റു മരിച്ച ദീപികയുടെ ശരീരത്തില്‍ മുപ്പതിലധികം മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലും തലയിലും കയ്യിലുമായാണ് മുപ്പതോളം വെട്ടേറ്റത്. പലതും ആഴത്തിലുള്ള മുറിവുകളാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കോയമ്പത്തൂര്‍ കന്തസ്വാമി ലേഔട്ടില്‍ രവിചന്ദ്രന്റെയും വാസന്തിയുടെയും മകള്‍ ദീപിക ചൊവ്വാഴ്ച രാവിലെയാണ് ഭര്‍തൃവീട്ടില്‍ വെട്ടേറ്റ് മരിച്ചത്. പിന്നാലെ, ഭര്‍ത്താവ് പള്ളിക്കുറുപ്പ് വീട്ടിക്കാട്ട് സ്വദേശി അവിനാശിനെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനു പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച അവിനാശിനെ നാട്ടുകാര്‍ തടഞ്ഞ് വച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

താന്‍ കുട്ടിയെ ഉമ്മവയ്ക്കുന്നത് ഭാര്യ എതിര്‍ത്തതാണ് പ്രകോപനത്തിനു കാരണമെന്നാണ് അവിനാശ് പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍, ഇത് വിശ്വസിക്കാനാവില്ലെന്നു ഡിവൈഎസ്പി വി.എ.കൃഷ്ണദാസ് പറഞ്ഞു. ഇരുവരും തമ്മില്‍ നേരത്തേയും കലഹമുണ്ടായിരുന്നതായും മാനസിക പ്രശ്‌നങ്ങള്‍ക്ക് അവിനാശ് ചികിത്സ തേടിയിരുന്നുവെന്നും പൊലീസ് അറിയിച്ചു. മുന്‍പ് പലതവണ ദീപികയെ അവിനാശ് ആക്രമിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ബെഗംളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുന്‍പാണ് പള്ളിക്കുറുപ്പിലെ കുടുംബ വീട്ടിലെത്തിയത്. എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് പഠനം പൂര്‍ത്തിയാക്കിയ ദീപിക, രവിചന്ദ്രന്റെയും വാസന്തിയുടെയും ഏക മകളാണ്. ദീപികയ്ക്ക് ഒരു സഹോദരനുമുണ്ട്. ദീപികയുടെ മകന്‍ ഐവിനെ ദീപികയുടെ മാതാപിതാക്കളെ ഏല്‍പിച്ചു.

ദീപികയുടെ മൃതദേഹം പെരിന്തല്‍മണ്ണയില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.