Saturday, April 27, 2024
keralaNews

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയില്‍ അന്വേഷണം പ്രഖ്യാപിച്ചു.

തിരുവനന്തപുരം:ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. എറണാകുളത്തെ റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണം. പരാതി കിട്ടി ആറുമാസത്തിന് ശേഷമാണ് നടപടി. ആശുപത്രി അധികൃതരുടെ കുറ്റകരമായ അനാസ്ഥ മൂലം ശസ്ത്രക്രിയ പരാജയപ്പെട്ടതിനാലാണ് അനന്യ ആത്മഹത്യ ചെയ്തത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അനന്യ ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ചത്. ഒരു വര്‍ഷം മുമ്പ് ചെയ്ത ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് അനന്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വീഴ്ച്ചയെ തുടര്‍ന്നാണ് അനന്യ ആത്മഹത്യ ചെയ്തതെന്നായിരുന്നു സുഹൃത്തുക്കള്‍ പരാതിപ്പെട്ടത്. അനന്യയുടെ മരണത്തിന് പിന്നാലെ പങ്കാളി ജിജു ഗിരിജാ രാജും ആത്മഹത്യ ചെയ്തിരുന്നു.

ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടിരുന്നത്. ഏറെനേരം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല. ചികിത്സാപിഴവ് ഉണ്ടായെന്ന പരാതിക്ക് പിന്നാലെ അനന്യയ്ക്ക് ഹോസ്പിറ്റലില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നതായി പിതാവ് അലക്‌സാണ്ടര്‍ പറഞ്ഞിരുന്നു. വേദനകൊണ്ട് പിടഞ്ഞപ്പോള്‍ പോലും ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടിട്ട് കിട്ടിയില്ല. നിങ്ങളെന്നെ പരീക്ഷണ വസ്തുവാക്കുകയാണോ എന്ന് അനന്യ ചോദിച്ചിരുന്നെന്നും അലക്‌സാണ്ടര്‍ പറഞ്ഞിരുന്നു.