Friday, May 17, 2024
keralaNewspolitics

ഞാന്‍ ഈ സ്ഥാനത്ത് എത്തിയതില്‍ അസ്വസ്ഥതയുളള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നത്

തന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ വിശദീകരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പ്രൈവറ്റ് സെക്രട്ടറിയായ അനില്‍കുമാര്‍ മാര്‍ക്സിസ്റ്റുകാരനാണ് എന്ന രീതിയില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചിലര്‍ പ്രചാരണം നടത്തുന്നുണ്ട്. അദ്ദേഹം തന്നോടൊപ്പം സജീവ കെ എസ് യു പ്രവര്‍ത്തകനായിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഡ്മിനിസ്‌ടേറ്റര്‍ സ്ഥാനത്ത് അനില്‍കുമാറിനെ ശുപാര്‍ശ ചെയ്തത് ജി കാര്‍ത്തികേയനും രമേശ് ചെന്നിത്തലയുമാണെന്നും താന്‍ ഈ സ്ഥാനത്ത് എത്തിയതില്‍ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നതെന്നും വി ഡി സതീശന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മിഷണര്‍ കെ അനില്‍കുമാര്‍ മാര്‍ക്‌സിസ്റ്റുകാരനാണ് എന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ പ്രചരണം നടത്തുന്നുണ്ട്. അദ്ദേഹം ഞാന്‍ ലോ അക്കാദമി, ലോ കോളേജില്‍ പഠിക്കുമ്പോള്‍ എന്നോടൊപ്പം സജീവ കെ എസ് യു പ്രവര്‍ത്തകനായിരുന്നു. മാത്രമല്ല, എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ അദ്ദേഹം ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഡ്മിനിസ്‌ടേറ്ററായിരുന്നു. അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്തത് ജി.കാര്‍ത്തികേയനും രമേശ് ചെന്നിത്തലയുമായിരുന്നു. ഞാനീ സ്ഥാനത്ത് എത്തിയതില്‍ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നത്.

https://www.facebook.com/VDSatheeshanParavur/posts/4199667430092190