Tuesday, May 14, 2024
keralaNewsUncategorized

ജീപ്പില്‍ കുഴഞ്ഞുവീണ യുവാവിന് രക്ഷകയായി നടി സുരഭി ലക്ഷ്മി

കോഴിക്കോട്: വഴിതെറ്റി കാണാതായ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങി ജീപ്പോടിക്കവെ കുഴഞ്ഞുവീണ യുവാവിന് നടി സുരഭി ലക്ഷ്മി രക്ഷകയായി. കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോട് നഗരത്തിലായിരുന്നു സംഭവം.

മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്നു രാവിലെയാണ് യുവതി കുഞ്ഞിനെയും കൊണ്ടു പുറത്തു പോയത്. മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണ് കുഞ്ഞിനെയെടുത്ത് പുറത്തുപോയത്.

ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതോടെ ഭര്‍ത്താവ് ഇളയകുഞ്ഞിനെയുമെടുത്ത് ഇവരെ തിരഞ്ഞ് ജീപ്പുമായി ഇറങ്ങി. പകല്‍ മുഴുവന്‍ നഗരത്തിലുടനീളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. സഹായത്തിന് അപേക്ഷിക്കുന്നതിനിടെ അതുവഴി വാഹനത്തിലെത്തിയ സിനിമാനടി സുരഭിലക്ഷ്മി ഉടന്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിക്കു സമീപത്തെ പൊലീസ് സ്റ്റേഷനില്‍ കണ്ടെത്തുകയും ചെയ്തു.

പൊലീസ് സ്റ്റേഷനിലെത്തിയ യുവതിക്കും കുഞ്ഞിനും പൊലീസുകാര്‍ ഭക്ഷണം വാങ്ങി നല്‍കി സ്റ്റേഷനില്‍ സുരക്ഷിതമായി.

യുവതിയുടെ കയ്യില്‍ നിന്നു ഭര്‍ത്താവിന്റെ നമ്പര്‍ വാങ്ങി ഫോണില്‍ വിളിച്ചു കാര്യം പറയാന്‍ ശ്രമിച്ചെങ്കിലും വിവരം അറിയിക്കും മുമ്പ് ഫോണ്‍ സ്വിച്ച് ഓഫ് ആയി.

രണ്ടു കൂട്ടുകാരെയും ഇളയ കുഞ്ഞിനെയും കൂട്ടി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലേക്കു ജീപ്പില്‍ പുറപ്പെട്ടെങ്കിലും വഴിയില്‍വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് വാഹനത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഡ്രൈവിംങ് അറിയാത്ത കൂട്ടുകാര്‍ വാഹനങ്ങള്‍ക്കു കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. ഇഫ്ത്താര്‍ വിരുന്നിവല്‍ പങ്കെടുത്ത് വീട്ടിലേക്കു കാറോടിച്ചു മടങ്ങുകയായിരുന്നു.

ഈ സമയം ജീപ്പിനുള്ളില്‍ അവശനിലയില്‍ കിടക്കുന്ന യുവാവിനെക്കണ്ട് വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. യുവാവിനെ പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ സുരഭിയും അനുഗമിച്ചു.

യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനെയും കൂട്ടി സുരഭി പൊലീസ് സ്റ്റേഷനിലെത്തി. സുരഭിയോടൊപ്പം വന്ന കുഞ്ഞിനെ സ്റ്റേഷനിലുണ്ടായിരുന്ന അമ്മ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് അമ്മയെയും കുട്ടികളെയും പൊലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു.