Friday, May 3, 2024
educationindiaNews

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിച്ചു

ദില്ലി: രാജ്യത്തിന്റെ പരമോന്നത നീതി പീഠമായ സുപ്രീംകോടതിയുടെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു. സുപ്രിം കോടതിയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ചന്ദ്രചൂഡ് അടുത്ത മാസം ഒമ്പതാം തിയതി സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസ് യുയു ലളിത് പിന്‍ഗാമിയായി ചന്ദ്രചൂഡിനെ നിര്‍ദേശിച്ച് കൊണ്ടുള്ള ശുപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയത്തിന് നേരത്തെ കൈമാറിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ചന്ദ്രചൂഡിന് പച്ചക്കൊടി കാട്ടിയത്. 2024 നവംബര്‍ പത്തിന് വിരമിക്കുന്ന അദ്ദേഹത്തിന് രണ്ട് വര്‍ഷം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാനാകും. സമീപകാലത്ത് വന്ന ചീഫ് ജസ്റ്റിസുമാരില്‍ ഏറ്റവും കൂടുതല്‍ കാലം പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തിരിക്കുന്ന ആളാകും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കൃത്യമായി പറഞ്ഞാല്‍ രണ്ടു വര്‍ഷവും രണ്ട് ദിവസവും എന്നതാകും പരമോന്നത നീതിപീഠത്തിന്റെ തലവന്‍ എന്ന പദവിയില്‍ ചന്ദ്രചൂഡിന്റെ കാലാവധി. അച്ഛനും മകനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്നു എന്നതാണ് ചന്ദ്രചൂഡിന്റെ നിയമനത്തിലെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്.  ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം. അച്ഛന്‍ ജസ്റ്റിസ് വൈ വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ ഏഴ് വര്‍ഷവും നാല് മാസവും 19 ദിവസവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. (1978 ഫെബ്രുവരി മുതല്‍ 1985 വരെ). ദയാവധം, സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കല്‍, ഹാദിയ കേസ്, ശബരിമലയിലെ സ്ത്രീ പ്രവേശനം, ഏറ്റവും ഒടുവില്‍ സ്ത്രീകളുടെ ഗര്‍ഭഛിദ്രാവകാശം, അങ്ങനെ സമീപകാലത്ത് രാജ്യം ചര്‍ച്ച ചെയ്ത, രാജ്യത്തിന് പുതിയ ദിശാബോധം നല്‍കിയ നിരവധി വിധിന്യായങ്ങളില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നീതിബോധവും ഉണ്ടായിരുന്നു. അയോധ്യ തര്‍ക്കത്തില്‍ 2019-ല്‍ അന്തിമവിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിലും അംഗമായിരുന്നു ഇദ്ദേഹം. സെന്റ് സ്റ്റീഫന്‍സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ നിന്ന് ബിരുദം, നിയമത്തിലെ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നാണ് സ്വന്തമാക്കിയത്. ബോംബെ ഹൈക്കോടതിയിലാണ് ഡി വൈ ചന്ദ്രചൂഡ് പ്രാക്ടീസ് തുടങ്ങിയത്. പിന്നെ പ്രാക്ടീസ് സുപ്രീംകോടതിയിലേക്ക് മാറ്റി. 1998 – ല്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ 39 വയസില്‍ സീനിയര്‍ അഡ്വക്കേറ്റ് പദവിയിലെത്തി. പിന്നീട് ബോംബെ ഹൈക്കോടതി ജഡ്ജിയായ ചന്ദ്രചൂഡ് പിന്നെ അലഹബാദ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് (2013) ആയി. മൂന്ന് കൊല്ലത്തിനിപ്പുറം 2016 മേയ് മാസം സുപ്രീംകോടതിയില്‍ ജഡ്ജിയായി നിയമനം ലഭിച്ചു. ഇടക്കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയും പ്രവര്‍ത്തിച്ചു.