Thursday, May 16, 2024
keralaNewsObituary

ഗാര്‍ഹിക പീഡനത്തില്‍ കൊല്ലത്ത് വീണ്ടും ആത്മഹത്യ. മരുത്തടിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച 22 കാരി മരിച്ചു

ഗാര്‍ഹിക പീഡനത്തില്‍ കൊല്ലത്ത് വീണ്ടും ആത്മഹത്യ. മരുത്തടിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച 22 കാരി മരിച്ചു. സംഭവത്തെ തുടര്‍ന്ന് ഭര്‍തൃമാതാവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് എടുത്തു. പടിഞ്ഞാറേ കൊല്ലം കന്നിമേല്‍ചേരി പുളിഞ്ചിക്കല്‍ വീട്ടില്‍ സതീഷിന്റെ ഭാര്യ അനുജ (22)യാണ് മരിച്ചത്. മകള്‍ നിരന്തരം മാനസിക പീഡനത്തിന് വിധേയയായെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

കൊല്ലം മരുത്തടിയില്‍ ഭര്‍തൃവീട്ടില്‍ ആത്മഹത്യക്കു ശ്രമിച്ച യുവതി മരിച്ച സംഭവത്തിലാണ് പൊലീസ് ഭര്‍തൃമാതാവിനെതിരെ കേസെടുത്തു. മരുത്തടി സ്വദേശി സുനിജയ്ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തത്. കഴിഞ്ഞ മാസം മുപ്പതിന് രാത്രിയിലാണ് അനുജയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെ മരിച്ചു., കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. കൊല്ലത്തെ സ്വകാര്യ കോളേജില്‍ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു അനുജ. വെല്‍ഡറായ സതീഷ് രാവിലെ ജോലിക്കു പോയാല്‍ പിന്നെ അനുജയും ഭര്‍തൃമാതാവ് സുനിജയുമാണ് വീട്ടില്‍ ഉണ്ടാകുക. ഒറ്റപ്പെടുത്തിയും നിരന്തരം കുറ്റപ്പെടുത്തിയും സുനിജ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി അനുജയുടെ അച്ഛന്‍ ശക്തികുളങ്ങര പണ്ടാലതെക്കതില്‍ അനിയും അമ്മ രാജേശ്വരിയും പറഞ്ഞു.

അച്ഛന്റെ പരാതിയിലാണ് ശക്തികുളങ്ങര പൊലീസ് കേസെടുത്തത്. എ സി പി എ പ്രദീപ്കുമാറിനാണ് അന്വേഷണച്ചുമതല. ഭര്‍ത്താവ് സതീഷിന്റേത് നല്ല പെരുമാറ്റമായിരുന്നുവെന്നാണ് പൊതുവില്‍ അഭിപ്രായം. മകളുടെ വിയോഗത്തില്‍ ഹൃദയം തകര്‍ന്ന അനുജയുടെ അച്ഛന്‍ അനിയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ നിശബ്ദരാവുകയാണ് ബന്ധുക്കളും. അനുജയുടെ സഹോദരി അഖില. രണ്ടു പെണ്‍മക്കളെ ഏറെ ബുദ്ധിമുട്ടിയാണ് അനി പഠിപ്പിച്ചതും വളര്‍ത്തിയതും.

ഭര്‍ത്താവ് സതീഷിന് അനുജയോട് വലിയ ഇഷ്ടമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് അറിഞ്ഞ് വീട്ടുകാര്‍ വിവാഹം നടത്തി കൊടുക്കുകയായിരുന്നു. എന്നിട്ടും അവള്‍ക്ക് ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കേണ്ടി വന്നതിന്റെ വേദന വിവരിക്കുമ്‌ബോള്‍ അച്ഛന്‍ അനിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. കഴിഞ്ഞ മാസങ്ങളില്‍ വീട്ടില്‍ കനത്ത ചൂട് ആണെന്ന് അനുജ പറഞ്ഞപ്പോള്‍ ഡ്രൈവറായ അച്ഛന്‍ എസി വാങ്ങിക്കൊടുത്തു. നിത്യ ചിലവിന് ബുദ്ധിമുട്ടുമ്‌ബോഴും മകള്‍ക്ക് ഒരു കുറവും ഉണ്ടാകാതെ നോക്കിയിരുന്നു അനി.

ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയായ അനുജയ്ക്ക് ഒരു ജോലി നേടണമെന്നത് വലിയ സ്വപ്നമായിരുന്നു. അതുകൊണ്ട് പഠിക്കാനും എല്ലാ സൗകര്യങ്ങളും നല്‍കി. ഞായറാഴ്ചകളില്‍ ഭര്‍ത്താവുമൊത്ത് അനുജ പണ്ടാഴയിലെ സ്വന്തം വീട്ടില്‍ എത്തുമായിരുന്നു. അമ്മ രാജേശ്വരിയും സഹോദരി അഖിലയുമൊത്ത് മണിക്കൂറുകളോളം സംസാരിച്ചിരിക്കും. ഇടയ്ക്ക് ഭര്‍ത്താവിന്റെ സഹോദരന് വീടുവാങ്ങാന്‍ സഹായം വേണമെന്നു പറഞ്ഞപ്പോള്‍ സ്ത്രീധനമായി നല്‍കിയ സ്വര്‍ണം വിറ്റ പണമടക്കം 10 ലക്ഷം നല്‍കി.

പകരമായി ഭര്‍ത്താവിന്റെ വീട് അനുജയുടെ പേരില്‍ എഴുതി നല്‍കി. സുനിജയ്ക്ക് താമസാവകാശവും നല്‍കി. അനുജയ്ക്ക് കോവിഡ് വന്നപ്പോള്‍ നിരീക്ഷണത്തിലായിരുന്ന ഭര്‍ത്താവുമൊത്ത് രണ്ടാഴ്ച പുറത്തുനിന്ന് ആഹാരം വാങ്ങിക്കഴിച്ചത് സുനിജയെ വല്ലാതെ ചൊടിപ്പിച്ചിരുന്നതായി അനുജയുടെ വീട്ടുകാര്‍ പറയുന്നു. ആഹാരം സ്വയം പാചകംചെയ്തു കഴിച്ചിരുന്ന സുനിജ പലപ്പോഴും കുറ്റപ്പെടുത്തിയിരുന്നത് അനുജയെ വല്ലാതെ വേദനിപ്പിച്ചതായും അനുജയുടെ ബന്ധുക്കള്‍ പറഞ്ഞു. വീട്ടിലെ മാനസിക പീഡനത്തെക്കുറിച്ച് അനുജ സഹോദരി അഖിലയോട് പറയാറുണ്ടായിരുന്നു.