Tuesday, May 14, 2024
keralaNews

ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 15 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി.

വള്ളിക്കുന്നത്ത് ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 15 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യു ആണ് മരിച്ചത്. ഇന്നലെ രാത്രി 10ഓടെയാണ് സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളല്ല കൊലപാതകത്തിന് പിന്നിലെന്നും പൂര്‍വവൈരാഗ്യമാണെന്നും പൊലീസ് പറഞ്ഞു. വള്ളിക്കുന്നത്ത് ഇന്ന് സി.പി.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.വള്ളിക്കുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും പുത്തന്‍ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളികുമാറിന്റെ മകനുമാണ് അഭിമന്യു. അഭിമന്യുവിന് ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവമെന്ന് പറയപ്പെടുന്നു.അഭിമന്യുവിന്റെ ജ്യേഷ്ഠന്‍ അനന്തുവിനെ തെരഞ്ഞെത്തിയ അക്രമിസംഘം അനന്തുവിനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് അനന്തു. അനന്തുവും ആര്‍.എസ്.എസ് പ്രവര്‍ത്തകരും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പ്രദേശത്തെ സി.പി.എം നേതൃത്വം പറയുന്നു.