Thursday, May 16, 2024
keralaNewspolitics

കോണ്‍ഗ്രസും യുഡിഎഫും ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ സമ്മതിക്കില്ല: വിഡി സതീശന്‍

കൊച്ചി: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.  ബിജെപിക്ക് വിജയപ്രതീക്ഷയുളളിടത്തെല്ലാം യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും വി.ഡി സതീശന്‍ അവകാശപ്പെട്ടു.

തൃശൂരില്‍ ഉള്‍പ്പെടെ ബിജെപിയെ, സിപിഎം സഹായിക്കുകയാണെന്ന ആരോപണവും സതീശന്‍ ഉന്നയിച്ചു. കോണ്‍ഗ്രസ് ദുര്‍ബ്ബലമായാല്‍ ബിജെപിക്കാണ് സഹായം. മുഖ്യമന്ത്രി കോണ്‍ഗ്രസിനെതിരെ നിരന്തരം പ്രസംഗിക്കുകയാണ്.

കരുവന്നൂരില്‍ കോടിക്കണക്കിന് രൂപയാണ് സിപിഎം കൊളളയടിച്ചിരിക്കുന്നത്. വ്യാജ അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് രൂപയാണ് സിപിഎമ്മിന്റെ കൈയ്യില്‍ ഉളളത്. ആ ഭയമാണ് പിണറായിയെയും സിപിഎമ്മിനെയും ഭരിക്കുന്നത്. ബിജെപി ആ ഭയം മുതലെടുക്കാന്‍ നോക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഭരണഘടന വിരുദ്ധമായി മോദി ഭരണകൂടം ചെയ്ത എല്ലാ നിയമങ്ങളും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റദ്ദാക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

പൗരത്വ ഭേദഗതിയെക്കുറിച്ചുളള വാര്‍ത്തകള്‍ മാത്രമാണ് മുഖ്യമന്ത്രി വായിക്കുന്നത്. അല്ലാതെ രാജ്യത്ത് എന്ത് നടക്കുന്നുവെന്ന് അറിയില്ല. മുഖ്യമന്ത്രി ബാക്കി മുഖ്യധാര മാദ്ധ്യമങ്ങള്‍ കൂടി വായിക്കണം. ദേശാഭിമാനിയും കൈരളിയും മാത്രം വായിക്കുകയും കാണുകയും ചെയ്യുന്നതുകൊണ്ടാണ് ഇതു തന്നെ പറയുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.