കോണ്‍ഗ്രസും ആം ആദ്മിയും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ ഒപ്പമെത്തി.
പഞ്ചാബിലും കാലിടറിയതോടു കൂടി കോണ്‍ഗ്രസും ആം ആദ്മിയും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ ഒപ്പമെത്തി. രാജസ്ഥാനും ഛത്തീസ്ഗഢും കോണ്‍ഗ്രസ് ഭരണത്തിന്റെ കീഴിലാണ്. ഡല്‍ഹിക്കുപുറമെ എഎപി പഞ്ചാബിലും ഭരണം പിടിച്ചു. കര്‍ഷക സമരങ്ങളുടെ കേന്ദ്രമായിരുന്ന പഞ്ചാബില്‍ ഭരണം കൈവിട്ടത് കോണ്‍ഗ്രസിന് ഏറ്റ കനത്ത പ്രഹരമാണ്. ഇതോടുകൂടി രാജ്യത്ത് മുഖ്യപ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിനൊപ്പമെത്താന്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ എഎപിക്കായി. ആംആദ്മി പാര്‍ട്ടിയുടെ വന്‍ മുന്നേറ്റത്തില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ പല വമ്പന്‍മാര്‍ക്കും കാലിടറി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രംഗത്തെത്തിയ ചരണ്‍ജിത് സിങ് ഛന്നി മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും പിന്നിലാണ്. കോണ്‍ഗ്രസുമായി പിണങ്ങി ബിജെപി പാളയത്തില്‍ ചേക്കേറിയ അമരീന്ദര്‍ സിങ് പട്യാലയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമൃത്സര്‍ ഈസ്റ്റില്‍ പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ധുവും മൂന്നാം സ്ഥാനത്താണ്. ശിരോമണി അകാലിദള്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദല്‍, പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ എന്നിവരും പിന്നിലാണ്.
പഞ്ചാബില്‍ ആകെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. ആകെ 1304 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ 93 സ്ത്രീകളും രണ്ട് ട്രാന്‍സ്ജന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. ഭഗ്വന്ത് സിങ് മാനാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ശിരോമണി അകാലദളുമായുള്ള ദീര്‍ഘകാല ബന്ധം വേര്‍പെടുത്തിയ ബിജെപി പഞ്ചാബ് ലോക് കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ (സംയുക്ത്) എന്നിവരുമായി ചേര്‍ന്നാണ് മത്സരിച്ചത്. ശിരോമണി അകാലിദള്‍ ബിഎസ്പിയുമായി ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.