Wednesday, May 15, 2024
keralaNews

കോട്ടയത്ത് കള്ളനോട്ട് നല്‍കി ലോട്ടറി വാങ്ങിയ അമ്മയും മകളും അറസ്റ്റില്‍

കോട്ടയം :ലോട്ടറി കച്ചവടക്കാര്‍ക്ക് കള്ളനോട്ട് നല്‍കി ലോട്ടറി വാങ്ങിയ അമ്മയും മകളും അറസ്റ്റില്‍. അമ്പലപ്പുഴ കലവൂര്‍ ക്രിസ്തുരാജ് കോളനി പറമ്പില്‍ വിലാസിനി (68), മകള്‍ ഷീബ (34) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വിലാസിനി ബുധനാഴ്ച കോട്ടയം നഗരത്തിലെ കടയില്‍ നിന്ന് ലോട്ടറി വാങ്ങുന്നതിനായി കള്ളനോട്ടുമായി എത്തി.എന്നാല്‍ സംശയം തോന്നിയ കടയുടമ പൊലീസില്‍ വിവരമറിയിച്ചു.തുടര്‍ന്ന് വെസ്റ്റ് പൊലീസ് സ്ഥലത്തെത്തുകയും അവരുടെ കൈവശമുള്ളത് കള്ളനോട്ടാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഉടനെ തന്നെ വിലാസിനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ പക്കല്‍നിന്നും 100 രൂപയുടെ 14 വ്യാജ നോട്ടുകള്‍ കണ്ടെടുത്തു. തുടര്‍ന്ന് ഈ കേസില്‍ ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് വിലാസിനിയെ ചോദ്യം ചെയ്തതില്‍ നിന്നും ഇവരുടെ മകള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് മനസിലാക്കി. വാടകയ്ക്ക് താമസിക്കുന്ന കുറിച്ചി കാലായിപ്പടി ഭാഗത്തെ വീട്ടിലെത്തി മകള്‍ ഷീബയെ പിടികൂടുകയും ചെയ്തു.

വീടിന്റെ ഹാളിലെ കട്ടിലിനടിയില്‍ പത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 500 രൂപയുടെ 31 ഉം, 200 രൂപയുടെ ഏഴും, 100 രൂപയുടെ നാലും, 10 രൂപയുടെ എട്ടും വ്യാജ നോട്ടുകള്‍ പൊലീസ് കണ്ടെടുത്തു. കൂടാതെ വ്യാജ നോട്ടുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ലാപ്‌ടോപ്പും, പ്രിന്ററും, സ്‌കാനറും പിടിച്ചെടുത്തു. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നും ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് പഠിച്ച ശേഷമാണ് വ്യാജ കറന്‍സി ഉണ്ടാക്കിയതെന്നും, അതിനുശേഷം അമ്മയുടെ കയ്യില്‍ കൊടുത്ത് ലോട്ടറി കച്ചവടക്കാര്‍ക്കും, മാര്‍ക്കറ്റിലെ മറ്റ് ചെറുകിട കച്ചവടക്കാര്‍ക്കും നല്‍കി സാധനങ്ങള്‍ വാങ്ങിയതായും ഇവര്‍ സമ്മതിച്ചു.കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ്‌ഐ ശ്രീജിത്ത്.ടി, സിപിഒമാരായ ജോര്‍ജ് എ.സി, മഞ്ജുള, ഷാഹിന സി.എച്ച് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.