Tuesday, May 21, 2024
keralaNews

കൊക്കയില്‍ ചാടി ആത്മഹത്യ ചെയ്ത യുവാവ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മൊഴി.

മറയൂരില്‍ കൈഞരമ്പ് മുറിച്ച ശേഷം കൊക്കയില്‍ ചാടി ആത്മഹത്യ ചെയ്ത യുവാവ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മൊഴി. തനിക്ക് ആത്മഹത്യ ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്നും, എന്നാല്‍ നാദിര്‍ഷ ബലം പ്രയോഗിച്ച് തന്റെ രണ്ട് കൈയിലെയും ഞരമ്പുകള്‍ മുറിക്കുകയായിരുന്നു എന്നുമാണ് ആശുപത്രിയില്‍ കഴിയുന്ന യുവതി പൊലീസിന് നല്‍കിയ മൊഴി. അതേസമയം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മറയൂര്‍ കാന്തല്ലൂര്‍ കാന്തല്ലൂര്‍ ഭ്രമരം വ്യൂപോയിന്റില്‍ നിന്ന് രണ്ടുകൈയ്യിലേയും കൈഞരമ്പ് മുറിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. നിലവിളി കേട്ടെത്തിയ വിനോദ സഞ്ചാരികളാണ് അവശനിലയില്‍ പാറപ്പുറത്തു കിടക്കുന്ന യുവതിയെ കണ്ടെത്തിയത്. യുവതി പറഞ്ഞതനുസരിച്ച് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് 150 അടി താഴ്ചയിലുള്ള മുള്‍ക്കാട്ടില്‍ നിന്ന് പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷാ അലി (30)യുടെ മൃതദേഹം കണ്ടെത്തിയത്. നാദിര്‍ഷയും മറയൂരിലെ അധ്യാപികയായ യുവതിയും തമ്മില്‍,രണ്ട് വര്‍ഷമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ നാദിര്‍ഷയ്ക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചെന്നും, യുവതിയുമായുള്ള ബന്ധം വീട്ടിലറിയിക്കാനാവാതെ വന്നതിനാല്‍ ഒന്നിച്ചു മരിക്കാന്‍ തീരുമാനിച്ചെന്നും വിശദീകരിക്കുന്ന ഒരു വീഡിയോയും ജീവനൊടുക്കുന്നതിന് മുന്‍പ് യുവാവ് സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കിയിരുന്നു.